കൊലപാതകത്തിന് പിന്നാലെ ഹിമാലയൻ യാത്ര; ഡ്രൈവറെ കൊന്ന സംഘത്തിലെ 4 പേരെ നാട്ടില്‍ എത്തിച്ചു

തൃശൂർ ചേർപ്പിൽ സദാചാരത്തിന്റെ പേരിൽ ബസ് ഡ്രൈവറെ മർദിച്ച് കൊന്ന സംഘത്തിലെ നാലുപേരെ ഉത്തരാഖണ്ഡിൽനിന്ന് തൃശൂരിൽ എത്തിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. തൃശൂർ ചേർപ്പിൽ വനിതാ സുഹൃത്തിനെ കാണാൻ അർധരാത്രി വീട്ടിൽ വന്ന ബസ് ഡ്രൈവറെ എട്ടംഗ സംഘം മർദ്ദിച്ചാണ് കൊന്നത്. ആക്രമണത്തിനു ശേഷം നാട്ടിൽ നിന്ന് ഇവർ മുങ്ങി. സ്ഥിരമായി ഹിമാലയൻ യാത്ര നടത്തുമായിരുന്നു ഇവർ. ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവർ ഉത്തരാഖണ്ഡിൽ ഒളിവിൽ കഴിയുന്നതിനിടെ പിടികൂടുകയായിരുന്നു. ഇവരിൽ സുഹൈൽ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തയാളല്ല. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്നാണ് കുറ്റം. കൂട്ടുപ്രതിയായ ഇഞ്ചമുടി സ്വദേശി അനസിനെ നെടുമ്പാശേരിയിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. 

കൊലപാതകത്തിൽ മൊത്തം പത്തു പേരാണ് നേരിട്ട് പങ്കെടുത്തത്. ഇവരിൽ നാലു പേരെ പിടികൂടി. ഒന്നാം പ്രതിയായ രാഹുൽ ആണ് ആക്രമണത്തിന് പദ്ധതയിട്ടത്. രാഹുൽ ആക്രമണത്തിനു ശേഷം ഗൾഫിലേക്ക് കടന്നു. ഒളിവിൽ കഴിയുന്ന ആറു കൊലയാളികളേയും പിടികുടാൻ  ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ തോമസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. ആക്രമണത്തിന്റെ മൂന്നാംദിനമാണ് പ്രതികൾ കേരളം വിട്ടത്. കൊല്ലപ്പെട്ട ബസ് ഡ്രൈവർ സഹാറും ആക്രമിച്ച പത്തംഗ സംഘവും പരിചയക്കാരും ഒരേനാട്ടുകാരുമാണ്. വനിതാ സുഹൃത്തിന്റെ വീട്ടിൽ രാത്രി വരുന്നത് ചോദ്യംചെയ്തായിരുന്നു അക്രമം. വനിതാ സുഹൃത്തിന്റെ ഭർത്താവ് വിദേശത്താണ്. അധ്യാപികയായ സുഹൃത്താണ് കേസിലെ മുഖ്യസാക്ഷിയെന്ന് പൊലീസ് പറഞ്ഞു. 

Arrest in Thrissur Cherp bus driver murder case