ബഫര്‍ സോണ്‍: നിര്‍മാണത്തിന് സമ്പൂര്‍ണ വിലക്ക് ഏര്‍പെടുത്താനാകില്ല: സുപ്രീംകോടതി

ബഫര്‍ സോണില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് സുപ്രീംകോടതി. എന്നാല്‍, നിരോധിക്കേണ്ടവ നിരോധിക്കുകയും നിയന്ത്രിക്കേണ്ടവ നിയന്ത്രിക്കുകയും വേണമെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ് നിരീക്ഷിച്ചു. സുപ്രീംകോടതി വിധി ഇതുവരെയുള്ള പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളെ തകിടം മറിച്ചുവെന്നും മനുഷ്യനെ ഇറക്കിവിട്ട് പരിസ്ഥിതിസംരക്ഷണം പൂർത്തിയാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരമുണ്ടാകുമെന്ന സൂചന നല്‍കിയാണ് ബഫര്‍ സോണ്‍ വിഷയത്തിലെ സുപ്രീംകോടതി നിരീക്ഷണം. സാധാരണ ജനങ്ങളുടെ ജീവനോപാധികളെയും ദൈനംദിന ജീവിതത്തെയും ബാധിക്കുമെന്നതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമ്പൂര്‍ണ വിലക്ക് പ്രായോഗികമല്ലെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആറ് മാസത്തിനകം പുതിയ അനുമതി വാങ്ങണമെന്ന നിര്‍േദശവും വലിയ പ്രതിസന്ധികള്‍ക്ക് കാരണമാകുമെന്ന് കോടതി പറഞ്ഞു. 

ബഫര്‍ സോണ്‍ വിധി സൃഷ്ടിച്ച പ്രതിസന്ധികള്‍ അമിക്കസ് ക്യൂറി വിശദീകരിച്ചപ്പോഴായിരുന്നു കോടതിയുടെ വാക്കുകള്‍. അന്തിമ വിജ്ഞാപനവും കരട് വിജ്ഞാപനവും വിജ്ഞാപനത്തിനായി പരിഗണനയിലുമുള്ള മേഖലകളെ വിധിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. മനുഷ്യന്‍ കൂടി ചേരുമ്പോഴാണ് പരിസ്ഥിതി സംരക്ഷണം പൂര്‍ത്തിയാകുന്നതെന്ന് ഓസ്കര്‍ ലഭിച്ച 'ദ എലഫന്‍റ് വിസ്പേഴ്സ്'ന്‍റെ കഥ ഉദ്ധരിച്ച് കേന്ദ്രം പറഞ്ഞു. കേന്ദ്രത്തിന്‍റെ വാദങ്ങളോട് യോജിക്കുന്നുവെന്ന് കോടതി പറഞ്ഞു. ബഫര്‍ സോണ്‍ വിധിയില്‍ ഭേദഗതി തേടി കേന്ദ്രസര്‍ക്കാരും ഇളവ് തേടി കേരളവും നല്‍കിയ അപേക്ഷകളില്‍ നാളെയും വാദം തുടരും. കേരളത്തിന്‍റെ വാദം നാളെ നടക്കും.