ജെഎന്‍യുവില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; കല്ലെറിഞ്ഞവരെ പിടികൂടണമെന്ന് വിദ്യാര്‍ഥികള്‍

2002ലെ ഗുജറാത്ത്‌ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്നാരോപിക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് ജെഎൻയുവിൽ വൻ സംഘർഷം.സർവകലാശാല വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ മൊബൈലിൽ ഡോക്യുമെന്ററി കണ്ട ഇടത് വിദ്യാർഥി സംഘടനാംഗങ്ങൾക്കുനേരെ കല്ലേറ്. നടപടിയാവശ്യപ്പെട്ട് വിദ്യാർഥികൾ അർധരാത്രി പൊലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തി. എബിവിപി പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്നാണ് ആരോപണം. ഇടതുവിദ്യാര്‍ഥി നേതാക്കള്‍ പൊലീസുമായി ചര്‍ച്ച നടത്തി. നടപടിയെടുക്കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ആക്രമിക്കുന്ന വിഡിയോ ദൃശ്യങ്ങളടക്കം തെളിവ് പൊലീസിന് കൈമാറി. അതിനിടെ ജെ.എന്‍.യു സംഘര്‍ഷത്തില്‍ തിരുവനന്തപുരത്ത് എസ്.എഫ്.ഐയുടെ പ്രതിഷേധം. സി.ഇ.ടി ക്യാംപസില്‍ നിന്ന് ശ്രീകാര്യത്തേയ്ക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. 

ബി.ബി.സി ഡോക്യുമെന്‍ററി സംസ്ഥാനത്ത് ഇന്നും പ്രദർശിപ്പിക്കും. കോൺഗ്രസും യൂത്ത് കോൺഗ്രസും ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും സംസ്ഥാനത്ത് പലയിടത്തും പ്രദർശനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐയും യൂത്ത് കോൺഗ്രസും തിരുവനന്തപുരത്ത് പലയിടത്തും ബിഗ് സ്ക്രീനിൽ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കും. ഇന്നലെ മാനവീയം വീഥിയിൽ യൂത്ത് കോൺഗ്രസും പൂജപ്പുരയിൽ ഡി.വൈ.എഫ്.ഐയും സംഘടിപ്പിച്ച പ്രദര്‍ശനത്തിനെതിരെ ബി.ജെ.പി നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു

BBC documentary screening: Protests at JNU called off following stone pelting