വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതിയ്ക്കു വധശിക്ഷ

nelliyambam-murder
SHARE

വയനാട് പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി കായക്കുന്ന് നെല്ലിയമ്പം കുറുമ കോളനിയിലെ അര്‍ജുന് വധശിക്ഷ . വയനാട് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.  2021 ജൂൺ 10നാണ് പത്മാലയത്തിൽ കേശവൻ, ഭാര്യ പത്മാവതി എന്നിവര്‍ കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് അയല്‍വാസിയായ അര്‍ജുന്‍ ഇരുവരേയും കൊലപ്പെടുത്തിയത് 

റിട്ട. അധ്യാപകനായ പത്മാലയത്തിൽ കേശവൻ നായർ (70), ഭാര്യ പത്മാവതി (65) എന്നിവർ കത്തിക്കുത്തേറ്റാണ് മരിച്ചത്. കൊലപാതകം നടന്ന് 100 ദിവസങ്ങൾക്കകമാണ് പ്രതി പിടിയിലായത്. മോഷണം നടത്തുന്നതിനാണ് വീട്ടിനുള്ളിൽ കയറിയത്. സമീപത്തെ മറ്റൊരു വീട്ടിൽ നിന്നു മോഷണം പോയ ഫോണാണ് അർജുൻ ഉപയോഗിച്ചിരുന്നത്. ചോദ്യം ചെയ്യലിനു ശേഷം അർജുൻ കയ്യിൽ സൂക്ഷിച്ചിരുന്ന എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.  

ഇടംകയ്യനായുള്ള അന്വേഷണം അര്‍ജുനനിലെത്തി

കൊലപാതക ശേഷം വ്യക്തമായ തെളിവുകൾ ഒന്നും തന്നെ ലഭിച്ചില്ലെങ്കിലും വീടിനു പിറകിലുള്ള പഴയ രീതിയിലുള്ള ഒരു ജനലിന്റെ 2 അഴികൾ എടുത്തു മാറ്റിയ നിലയിൽ കണ്ടെത്തിയിരുന്നു. കൂടാതെ സംഭവം നടന്ന വീടിനടുത്തു നിന്നു രക്തക്കറ പുരണ്ട തുണിയുടെ ഭാഗവും സിഗരറ്റ് കവറും ലഭിച്ചിരുന്നു. സംഭവം നടന്ന വീടിനു പിറകിലെ കുളങ്ങൾ തെളിവു തേടി 2 തവണ വറ്റിച്ച് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധിക്കുകയും   സമീപ പ്രദേശങ്ങൾ അരിച്ചു പെറുക്കുകയും ചെയ്തിരുന്നു. വയോധിക ദമ്പതികൾക്ക് കത്തികൊണ്ട് കുത്തു കിട്ടിയത് വച്ചു നോക്കുമ്പോൾ പ്രതി ഇടംകയ്യനാകാനാണ് എന്ന സാധ്യതവച്ചും  പൊലീസ് അന്വേഷിച്ചിരുന്നു. പിടിയിലായ അർജുൻ ഇടംകയ്യനാണ്. മൂവായിരത്തോളം മുൻകാല കുറ്റവാളികളെ നേരിൽ കണ്ടും അല്ലാതെയും ചോദ്യം ചെയ്തു. 5 ലക്ഷത്തോളം മൊബൈൽ ഫോൺ കോളുകളും സമീപ പ്രദേശങ്ങളിലെയടക്കം 150 സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. 

പഴുതടച്ച അന്വേഷണമായിരുന്നു പൊലീസിന്റേത്. വീടിനു പിൻഭാഗത്തെ ജനലിന്റെ രണ്ട് അഴികൾ പൊളിച്ചുനീക്കിയാണു പ്രതി അകത്തുകയറാൻ ആദ്യശ്രമം നടത്തിയതെന്ന് പൊലീസ്. ജനലിലൂടെ തലയിട്ടു നോക്കിയപ്പോൾ അകത്തെ വെളിച്ചത്തിലൂടെ കേശവൻ നായർ ടിവി കാണുന്നതായി കണ്ടു. പിന്നീട് നേരെ മുൻഭാഗത്തെത്തിയ അർജുൻ വാതിലിൽ മുട്ടി. വാതിൽ തുറന്ന് കേശവൻ നായർ മുറ്റത്തേക്കിറങ്ങി നോക്കിയ തക്കത്തിന് മുൻവശത്തെ വാതിലിലൂടെ അകത്തേക്കു കയറി മുറിയിൽ ഒളിച്ചുവെന്നാണു മൊഴി. മറ്റൊരു മുറിയിലേക്കു മാറുന്നതിനിടെ പാത്രം തട്ടി വീണു. ഒച്ച കേട്ട് കേശവൻ നായർ എത്തിയപ്പോഴാണു പുറത്തേയ്ക്കോടാൻ ശ്രമിക്കുന്ന അർജുനെ കണ്ടത്. തടഞ്ഞെങ്കിലും രക്ഷപെടാനായി അർജുൻ കേശവൻ നായരെ കത്തികൊണ്ടു കുത്തി. ശബ്ദം കേട്ട് തടയാനെത്തിയ പത്മാവതിക്കും കുത്തേറ്റു. ഇരുവരും മരിക്കുമെന്നുറപ്പായപ്പോൾ മോഷണശ്രമം ഉപേക്ഷിച്ച് അർജുൻ രക്ഷപെടുകയായിരുന്നെന്നു അന്വേഷണസംഘാംഗങ്ങള്‍ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE