ഹൈക്കോടതി വിധിക്കെതിരെ പ്രതിപക്ഷ നേതാവ്. കോഴിക്കോട് മെഡിക്കൽ കോളജില്‍ മര്‍ദനമേറ്റ സുരക്ഷാ ജീവനക്കാര്‍ക്ക് കോടതിയില്‍നിന്ന് നീതികിട്ടിയില്ല. കോടതിക്ക് ഇനി എന്ത് തെളിവുവേണം. നീതിന്യായവ്യവസ്ഥയെ ഓര്‍ത്ത് തലകുനിക്കുന്നു. സാധാരണക്കാര്‍ക്ക് എവിടെനിന്നാണ് നീതി ലഭിക്കുകയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. മുഖ്യപ്രതി അരുൺ അടക്കം അഞ്ച് പേർക്കാണ് ജസ്റ്റിസ് വിജു എബ്രഹാം ഉപാധികളോടെ ജാമ്യം നൽകിയത്. കരാർ അടിസ്ഥാനത്തിൽ ജോലിയെടുക്കുന്ന സുരക്ഷാ ജീവനക്കാർ ആരോഗ്യ പ്രവർത്തകരുടെ പരിധിയിൽ പെടില്ലെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. പ്രതികൾ കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും ജാമ്യം നൽകിയ ഉത്തരവിലുണ്ട്.