ഇർഷാദിന്റെ മരണം; സ്വാലിഹ് പലതവണ ഭീഷണിപ്പെടുത്തി; ശബ്ദരേഖ പുറത്ത്

സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടിൽ കോഴിക്കോട് സ്വദേശിയായ ഇർഷാദിനെ മുഖ്യപ്രതി സ്വാലിഹ് പല തവണ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്ത്. ഇർഷാദിനെയും തന്നെയും സ്വാലിഹ് പലതവണ ഭീഷണിപ്പെടുത്തിയെന്ന് സഹോദരന്‍ ഹര്‍ഷാദ് മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. 10 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി.  പൊലീസില്‍ പരാതിപ്പെട്ടശേഷവും ഭീഷണി തുടർന്നുവെന്നും ഹർഷാദ് പറയുന്നു. ഇര്‍ഷാദിന്‍റെ മരണവാര്‍ത്തവന്നശേഷവും സ്വാലിഹ് ഫോണിൽ വിളിച്ചുവെന്നും ഇർഷാദ് ജീവിച്ചിരിപ്പുണ്ടെന്നും പണം തന്നാൽ കാണിച്ച് തരാമെന്ന് പറഞ്ഞതായും ഹർഷാദ് പറയുന്നു. ഇര്‍ഷാദിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചേക്കും. 

അതേസമയം, സ്വാലിഹിനെ ദുബായില്‍നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോകാന്‍ നിര്‍ദേശം നല്‍കിയത് സ്വാലിഹാണ്. കഴിഞ്ഞമാസം കേരളത്തിലെത്തിയ സ്വാലിഹ് ജൂലൈ 19നാണ് ദുബായിലേക്ക് മടങ്ങിയത്.