ആര്‍.എസ്.എസ് വേദിയില്‍ വി.ഡി.സതീശന്‍; 2013ലെ ചിത്രങ്ങള്‍ പുറത്തുവിട്ട് ആര്‍.എസ്.എസ്

ഗോള്‍വാള്‍ക്കര്‍ പരാമര്‍ശത്തില്‍ ആര്‍.എസ്.എസ് സ്വന്തം ലെറ്റര്‍ പാഡില്‍ നോട്ടീസ് അയച്ചതിന് പിന്നാലെ വി.ഡി.സതീശനെതിരെ വീണ്ടും സംഘപരിവാര്‍ സംഘടനകള്‍. സതീശന്‍ ആര്‍.എസ്.എസിന്റെ വിവിധ പരിപാടികളില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ നേതാക്കള്‍ പുറത്തുവിട്ടു. സമൂഹമാധ്യമങ്ങളിലൂടെയാണ് ആര്‍.എസ്.എസ്. നേതാക്കള്‍ ചിത്രങ്ങള്‍  പങ്കുവച്ചത്.

ഈ പ്രസ്താവനയാണ് ആര്‍.എസ്.എസിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് സംഘപരിവാര്‍ നേതാക്കള്‍ ഒന്നൊന്നായ് വി.ഡി. സതീശനെതിരെ തിരിഞ്ഞു. 2013ല്‍ തൃശൂരില്‍ നടന്ന ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പുസ്തകപ്രകാശന ചടങ്ങിന്റെ ചിത്രങ്ങള്‍ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന്‍ പുറത്തുവിട്ടു. ആത്മവഞ്ചനയുടെ ആഴം തിരിച്ചറിയാന്‍ ചിത്രങ്ങള്‍ ഉപകരിക്കുമെന്ന വിമര്‍ശനവും. 2006ല്‍ പറവൂര്‍ മനയ്ക്കപ്പടി സ്കൂളിലെ ആര്‍.എസ്. എസ് പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളാണ് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. വി. ബാബു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രതിപക്ഷനേതാവ് തയാറായില്ല. അതേസമയം വിജാര ധാരയില്‍ പറയുന്നത് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് കുറിച്ചു. ഭാരതീയവല്‍ക്കരണം ആര്‍.എസ്.എസ് അജണ്ടയാണെന്നും, ഭരണഘടനയില്‍ തിരുത്തുവേണമെന്നും കൃഷ്ണദാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.