മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനും ഗുജറാത്ത് മുന്‍ പൊലീസ് ഉദ്യോഗസ്ഥരായ ആര്‍.ബി ശ്രീകുമാറിനും സഞ്ജീവ് ഭട്ടിനുമെതിരായ പൊലീസ് നടപടിയെ അപലപിച്ച് യുഎന്‍ മനുഷ്യാവകാശ സംഘടന. സാമൂഹ്യപ്രവര്‍ത്തനത്തിന്‍റെ പേരില്‍ ആരെയും പീഡിപ്പിക്കരുതെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഗുജറാത്ത് കലാപത്തിന്‍റെ ഇരകളോട് അനുഭാവം പ്രകടിപ്പിച്ചതിന്‍റെ പേരിലാണ് ഇവര്‍ക്കെതിരായ നടപടിയെന്ന് മനുഷ്യാവകാശസംഘടന ചൂണ്ടിക്കാട്ടി. ടീസ്റ്റയെ അടിയന്തരമായി വിട്ടയക്കണമെന്ന് യുഎന്നിലെയും ഇന്ത്യയിലെയും മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മ നേരത്തെ ആവശ്യപ്പെട്ടിരുന്നു. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്‍റെ വാര്‍ഷിക വിലയിരുത്തല്‍ യോഗം നവംബറില്‍ നടക്കാനിരിക്കെയാണ് മനുഷ്യാവകാശ സംഘടനയുടെ ഇന്ത്യക്കെതിരായ വിമര്‍ശനം. വിലയിരുത്തല്‍ യോഗത്തില്‍ മനുഷ്യാവകാശ, പൗരാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച യുഎന്‍ അംഗരാജ്യങ്ങളുടെ ചോദ്യത്തിന് ഇന്ത്യ മറുപടി നല്‍കേണ്ടി വരും. വിഡിയോ റിപ്പോർട്ട് കാണാം.