സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. എല്ലാ മുൻനിര താരങ്ങളും യുവതാരങ്ങളും തമ്മില്‍ കടുത്തമല്‍സരമാണ് ഇത്തവണ. അവാര്‍ഡ് നിര്‍ണയത്തിന് എത്തിയ നൂറ്റിനാല്‍പ്പത്തിരണ്ട് സിനിമകളില്‍ നിന്ന് രണ്ടാംറൗണ്ടില്‍ വന്ന നാല്‍പ്പത്തഞ്ചിലേറെ ചിത്രങ്ങളില്‍ നിന്നാണ് പുരസ്കാരങ്ങള്‍. മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും മോഹന്‍ലാലും മകന്‍ പ്രണവ് മോഹന്‍ലാലും. ഇവര്‍ തമ്മിലുള്ള മല്‍സരമാണ് ഇത്തവണത്തെ പ്രധാന സവിശേഷത. സമീപ കാലത്തെങ്ങും ഇത്രയും താര ചിത്രങ്ങൾ അവാർഡിന് അണി നിരന്നിട്ടില്ല. മിന്നുന്ന പ്രകടനവുമായി ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം തുടങ്ങിയവരും രംഗത്തുണ്ട്.
സുരേഷ് ഗോപി, പ്രൃഥ്വിരാജ്, ജയസൂര്യ, ദിലീപ്, കുഞ്ചാക്കോ ബോബൻ,ബിജു മേനോൻ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ആസിഫ് അലി, നിവിൻ പോളി, സൗബിൻ ഷാഹിർ, സണ്ണി വെയ്ൻ, അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ, ജോജു ജോർജ്, ചെമ്പൻ വിനോദ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ അവസാനറൗണ്ടില്‍ എത്തിയിട്ടുണ്ട്. മഞ്ജു വാരിയർ, പാർവതി തിരുവോത്ത്, അന്ന ബെൻ, മംമ്ത മോഹൻദാസ്, സുരഭി, രജീഷ വിജയൻ, നിമിഷ സജയൻ, ദർശന രാജേന്ദ്രൻ, മീന, ഉർവശി, മഞ്ജു പിള്ള തുടങ്ങിയവരുടെ നീണ്ട നിര മികച്ചനടിയാകാന്‍ മല്‍സരിക്കുന്നു.
റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം,യുവ ഹൃദയങ്ങൾ കീഴടക്കിയ ഹൃദയം താരാ രാമാനുജന്റെ നിഷിദ്ധോ,സിദ്ധാർഥ ശിവയുടെ ആണ്,മനോജ് കാനയുടെ ഖെദ്ദ,ഡോ.ബിജുവിന്റെ ദ് പോർട്രെയ്റ്റ്സ് എന്നിവ ജൂറി വിലയിരുത്തി അവസാന നാല്‍പ്പത്തിയഞ്ചില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . ജയരാജ് സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളുമുണ്ട്.
ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ചെയർമാനായ അന്തിമ ജൂറി എല്ലാ ചിത്രങ്ങളും കണ്ടു കഴിഞ്ഞു. മത്സരത്തിനെത്തിയ 142 സിനിമകൾ രണ്ട് പ്രാഥമിക ജൂറികൾ കണ്ട ശേഷം മികച്ച 45 ചിത്രങ്ങൾ അന്തിമ ജൂറിക്കു വിലയിരുത്താൻ വിടുകയായിരുന്നു. ചില സിനിമകള്‍ പ്രത്യേകം വിളിച്ചുവരുത്തി കണ്ടു. ഇന്ന് വൈകുന്നേരം നാലിന് മന്ത്രി സജി ചെറിയാൻ അവാർഡുകൾ പ്രഖ്യാപിക്കും.