രാജ്യത്ത് ഒമിക്രോണ്‍ കുതിച്ചുയരുന്നു; രോഗബാധയില്‍ കേരളം മൂന്നാമത്

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുന്നു. ആകെ കേസുകള്‍ 1,270 ആയി. രോഗബാധയില്‍ കേരളം മൂന്നാംസ്ഥാനത്താണ്. ആറു സംസ്ഥാനങ്ങളില്‍ അന്‍പതിൽ കൂടുതല്‍ കേസുകളുണ്ട്. പ്രതിദിന കോവിഡ് കേസുകള്‍ 27 ശതമാനം വര്‍ധിച്ചു. 

  

രാജ്യത്തെ ഏറെ ആഘാതമേല്‍പ്പിച്ച കോവിഡ് രണ്ടാംതരഗത്തിന്‍റെ മൂര്‍ധന്യാവസ്ഥ പിന്നിട്ട് എട്ടുമാസമാകുമ്പോഴാണ് വീണ്ടും ആശങ്കയുടെ കണക്കുകള്‍. 309 പേര്‍ക്കുകൂടി ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ആകെ കേസുകള്‍ 1,270 ആയി. മഹാരാഷ്ട്രയില്‍ 450 ഉം ഡല്‍ഹിയില്‍ 320 ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 109 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച കേരളമാണ് മൂന്നാമത്. രാജ്യത്ത് കോവിഡ് പ്രതിദിന രോഗബാധയും ഉയര്‍ന്നു. 

24 മണിക്കൂറിനിടെ 16,764 പേര്‍ കോവിഡ് പോസറ്റീവായി. 220 ജീവന്‍ നഷ്ടമായി. 91,361 പേരാണ് നിലവില്‍ രോഗികളായുള്ളത്. ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലെത്തി. രണ്ടാം ഡോസ് നല്‍കിയ അതേ വാക്സീന്‍ തന്നെയാകുമോ മുന്‍കരുതല്‍ ഡോസായി നല്‍കുക എന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് െഎസിഎംആര്‍ അറിയിച്ചു. കൗമാരക്കാര്‍ക്കുള്ള വാക്സീനേഷന്‍റെ റജിസ്ട്രേഷന്‍ നാളെ ആരംഭിക്കും. കോവാക്സീനാണ് കൗമാരക്കാര്‍ക്ക് നല്‍കുക.