എസ്.ഐയെ ഭീഷണിപ്പെടുത്തി വിഡിയോ; പിന്നാലെ അറസ്റ്റില്‍

കോഴിക്കോട് നാദാപുരം എസ്ഐയെ ഭീഷണിപ്പെടുത്തി, സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്ത ക്വട്ടേഷന്‍ സംഘാംഗം അറസ്റ്റില്‍. കണ്ണൂര്‍ നാറാത്ത് സ്വദേശി എം. ഷമീമാണ് പിടിയിലായത്. നാദാപുരത്തെ വീടാക്രമണകേസില്‍ പ്രധാന പ്രതികളിലൊരാളാണ് ഷമീം. കേസില്‍ ഇനി ആറ് പേര്‍ കൂടി പിടിയിലാകാനുണ്ട്. കടമേരിയിലെ വീട് ആക്രമണകേസിലെ പ്രതിയായ ഷമീം ഒളിവില്‍ കഴിയുന്നതിനിടെ ഇന്‍സ്റ്റഗ്രാമിലാണ് നാദാപുരം എസ്ഐയെ ഭീഷണപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ വടകര റൂറല്‍ എസ്പിയുടെ താല്‍ക്കാലിക ചുമതല വഹിക്കുന്ന  കണ്ണൂര്‍ സിറ്റി പൊലിസ് കമ്മീഷണര്‍ ആര്‍.ഇളങ്കോവന്‍ ഷമീമിനെ പിടികൂടാന്‍ നിര്‍ദേശം നല്‍കി.  കണ്ണൂര്‍ ഡിവൈഎസ്പിയും നാദാപുരം സിഐയുമടങ്ങുന്ന സംഘം മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലില്‍ ചിറക്കലിലെ ബന്ധുവിട്ടീല്‍ നിന്ന് പ്രതിയെ കയ്യോടെ പിടികൂടി. അറസ്റ്റിനോട് പൂര്‍ണമായി സഹകരിച്ച ഷമീമിനെ പൊലിസ് കാണുമ്പോഴുള്ള അവസ്ഥ ഇതായിരുന്നു. മുഴുവന്‍ സമയവും ലഹരിയിലായ ഷമീം ചില ഘട്ടങ്ങളില്‍ അസ്വാഭാവിക രീതിയില്‍ പെരുമാറി.  ലോക്കപ്പിലാണെങ്കിലും ഭീഷണി തുടരുകയാണ്. 

ചൊവ്വാഴ്ച്ച രാത്രിയാണ് നാറാത്തെ എട്ടംഗം സംഘം നാദാപുരത്തെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണി മുഴക്കിയതും നാട്ടുകാരെ മര്‍ദിച്ചതും. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കേസില്‍ ഒരാള്‍ നേരത്തെ അറസ്റ്റില്‍ ആയിരുന്നു. ഇനി ആറുപേരെ കൂടി പിടികൂടാനുണ്ട്. ഇവര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു.