തിരുവനന്തപുരം നഗരത്തിലെ അംഗനവാടികളിലേയ്ക്ക് വാങ്ങിയ കളിപ്പാട്ടങ്ങളുടെ വിലയിൽ ക്രമക്കേട് നടന്നെന്ന പരാതിയിൽ ജില്ലാ ശിശുവികസന ഓഫീസർ അന്വേഷണം ആരംഭിച്ചു. വിതരണം ചെയ്ത കളിപ്പാട്ടങ്ങളിലെ യഥാർത്ഥ വില മായ്ച്ച് ഉയർന്ന വില രേഖപ്പെടുത്തിയ സ്റ്റിക്കറുകൾ പതിപ്പിച്ചതായാണ് കണ്ടെത്തൽ.
ഐസിഡിഎസ് തിരുവനന്തപുരം അർബൻ ത്രീ ഓഫീസിന് കീഴിലുള്ള അംഗനവാടികളിലേയ്ക്ക് വാങ്ങിയ ബിൽഡിങ് ബ്ലോക്കും പിക്ചർ ചാർട്ടുമുൾപ്പെടെയുള്ള സാധനങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. 585 രൂപ വിലയുള്ള ബിൽഡിങ് ബ്ലോക്കിന് മുകളിൽ 999 രൂപയും, 50 രൂപ വിലയുള്ള പിക്ചർ ചാർട്ടിന് മുകളിൽ 99 രൂപയും രേഖപ്പെടുത്തിയ സ്റ്റിക്കറുകളാണ് പതിപ്പിച്ചിരുന്നത്.
കളിപ്പാട്ടങ്ങളുടെ ഗുണനിലവാരത്തിൽ സംശയം തോന്നിയ അംഗനവാടി അധ്യാപകർ നടത്തിയ പരിശോധനയിലാണ് വിലമാറ്റം കണ്ടെത്തിയത്. തുടർന്ന് വിവരം ഐസിഡിഎസ് അധികൃതരെ അറിയിക്കുകയായിരുന്നു.
165 അംഗനവാടികൾക്കായി 1.98 ലക്ഷം രൂപ ചെലവഴിച്ചാണ് കളിപ്പാട്ടങ്ങൾ വാങ്ങിയത്. വിലയിലെ ക്രമക്കേടിനെക്കുറിച്ച് വിതരണക്കാരനോട് വിശദീകരണം ആവശ്യപ്പെട്ട് ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ നോട്ടീസ് നൽകിയിട്ടുണ്ട്. വിതരണം ചെയ്ത കളിപ്പാട്ടങ്ങൾ തിരിച്ചെടുക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. സംഭവത്തിൽ ജില്ലാ ശിശുവികസന ഓഫീസറുടെ അന്വേഷണം പുരോഗമിക്കുകയാണ്.