തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് പ്രസിഡന്‍റ് വെള്ളനാട് ശശിയുടെ പരാക്രമത്തില്‍ യുവാവിന്‍റെ കൈക്ക് ഗുരുതര പരുക്ക്. പുതിയ വീട് നിർമാണത്തിന്‍റെ ഭാഗമായി സ്വന്തം വസ്തുവിൽ സംരക്ഷണ മതിൽ കെട്ടുന്നതിനിടെയാണ് വെള്ളനാട് ശശി ആക്രമിച്ചെന്നാണ് പരാതി.
ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. സ്വന്തം വസ്തുവില്‍ മതിൽകെട്ടിക്കൊണ്ടിരുന്ന 40കാരന്‍ പ്രശാന്തുമായി വെള്ളനാട് ശശി തര്‍ക്കമാവുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. വെള്ളനാട് ശശി സ്ഥലത്തെത്തി നിർമാണം തടയുകയും മതിൽ കെട്ടണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെട്ടതായും പ്രശാന്ത് ആരോപിക്കുന്നു . പണം നൽകാൻ തയ്യാറാകാതിരുന്നതോടെ പ്രകോപിതനായ ശശി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും തുടർന്ന് പ്രശാന്തിനെ പിടിച്ചുതള്ളിയും കൈ തിരിച്ച് മർദിക്കുകയുമായിരുന്നുവെന്നാണ് പരാതി.
മുൻപ് ഒടിഞ്ഞ കൈയുടെ പ്ലാസ്റ്റർ നീക്കം ചെയ്തിട്ട് മാസങ്ങൾ മാത്രമായിരുന്നുവെന്നും എല്ലുകൾ യോജിച്ചുവരുന്ന ഘട്ടത്തിലായിരുന്നു വീണ്ടും അതേ കൈയ്ക്ക് ഗുരുതര പരിക്കേറ്റതെന്നും പ്രശാന്തിന്‍റെ കുടുംബം പറഞ്ഞു. വെള്ളനാട് ശശിക്കെതിരെ പൊലീസ് കേസ് എടുത്തു.