നെയ്യാറ്റിൻകര പ്ലാമൂട്ട്കടയിൽ സ്കൂൾ വാൻ തോട്ടിലേയ്ക്ക് മറിഞ്ഞ അപകടം വീണ്ടും റോഡിന്റെ സുരക്ഷാ വീഴ്ചകളിലേയ്ക്ക് വിരൽചൂണ്ടുന്നു. വർഷങ്ങളായി അപകടക്കേന്ദ്രമായി തുടരുന്ന ഈ റോഡിൽ ഇതുവരെ സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ ഏഴ് വാഹനങ്ങൾ തോട്ടിലേയ്ക്ക് മറിഞ്ഞിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിന്റെ വീതി വർധിപ്പിക്കണമെന്ന ആവശ്യം അധികൃതർ അവഗണിക്കുകയാണെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
ഇന്നലെ വൈകിട്ടാണ് പ്ലാമൂട്ട്കടയിലെ ഇടുങ്ങിയ റോഡിൽ നിന്ന് സ്കൂൾ വാൻ നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞത്. അപകടത്തിൽ മൂന്ന് വിദ്യാർഥികൾക്ക് കൈയ്ക്ക് പൊട്ടലേറ്റു. ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ടും ചെളിയും രൂപപ്പെടുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
റോഡിന് ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ കഴിയുന്നത്ര വീതിയേയുള്ളൂ. എതിർദിശയിൽ വാഹനങ്ങൾ എത്തിയാൽ യാത്ര അതീവ ദുഷ്കരമാകുന്ന സാഹചര്യമാണ്. നിരവധി അപകടങ്ങൾ ഉണ്ടായിട്ടും റോഡ് വികസനത്തിനായി ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി.
റോഡിനോട് ചേർന്നുള്ള ജലസേചന വകുപ്പിന്റെ ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറിയിട്ടുണ്ടെന്നും, അത് തിരിച്ചുപിടിച്ചാൽ റോഡിന്റെ വീതി വർധിപ്പിക്കാൻ കഴിയുമെന്നും പ്രദേശവാസികൾ പറയുന്നു. ഭൂമി കൃത്യമായി അളന്ന് അതിർത്തി നിർണയിച്ചാൽ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നും അവർ ആവശ്യപ്പെടുന്നു.
സ്കൂൾ വാൻ അപകടത്തെ തുടർന്ന് വീണ്ടും സുരക്ഷാ ആശങ്ക ഉയർന്ന സാഹചര്യത്തിൽ, റോഡ് വികസനത്തിനും കയ്യേറ്റം ഒഴിപ്പിക്കുന്നതിനുമായി ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര ഇടപെടൽ നടത്തുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.