ഇന്‍ഡോര്‍ മാതൃകയില്‍ കേന്ദ്രീകൃത പ്ലാന്‍റ് നിര്‍മിക്കുമെന്ന് വാഗ്ദാനം ചെയ്ത തിരുവനന്തപുരം കോര്‍പ്പറേഷന് നിലവിലെ മാലിന്യസംസ്കരണ പദ്ധതി പോലും മുന്നോട്ടുകൊണ്ടുപോകാനാകുന്നില്ല. വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം ദിവസങ്ങളോളം റോഡരികില്‍ കൂടിക്കിടക്കുന്ന നിലയാണ്. മഴക്കാലം എത്തിയെങ്കിലും തോടുകള്‍ വൃത്തിയാക്കാനും കോര്‍പ്പറേഷനായിട്ടില്ല.
രാവിലെ ആറുമണി മുതല്‍ ഹരിതകര്‍മസേന കോര്‍പ്പറേഷന്‍ പരിധിയിലെ വീടുകളില്‍ നിന്ന് മാലിന്യശേഖരണം തുടങ്ങും. ഖര മാലിന്യവും ദ്രവമാലിന്യവും വെവ്വേറയാണ് ശേഖരിക്കുന്നത്. ഉച്ചയോടെ ശേഖരിച്ച് കഴിയും. ഇതുവരെ എല്ലാം ഒ.കെ.യാണ്. ഇനിയാണ് പ്രശ്നം. വീടുകളില്‍ നിന്ന് ശേഖരിച്ച മാലിന്യം പിന്നെ എവിടേക്ക് പോകും?
മാലിന്യം ഗോഡൗണിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങളെത്തുന്നത് ദിവസങ്ങളോളം വൈകിയാണ്. ഓരോ ദിവസവും ശേഖരിക്കുന്ന മാലിന്യത്തിനുമേല്‍ അടുത്തടുത്ത ദിവസങ്ങളിലെ മാലിന്യം കുമിഞ്ഞുകൂടും. ചാല, ഈഞ്ചക്കൽ ബസ് സ്റ്റാർഡ് പോലെയുള്ള പൊതുസ്ഥലങ്ങളില്‍ മൂക്ക് പൊത്താതെ നടക്കാനാകില്ല. മാലിന്യസംസ്കരണത്തിന് നിയോഗിച്ചിരുന്ന താല്‍കാലിക ജീവനക്കാരില്‍ പലരും കരാര്‍ പുതുക്കിനല്‍കാത്തതിനാല്‍ ജോലി വിട്ടു. ഗംഗ ശുദ്ധീകരണ മിഷന്‍ മാതൃകയില്‍ കരമനയാര്‍, കിള്ളിയാര്‍, ആമയിഴഞ്ചാന്‍ തോട് പോലുള്ള ജലാശയങ്ങള്‍ ശുചിയാക്കി സംരക്ഷിക്കുമെന്നായിരുന്നു ബിജെപിയുടെ മറ്റൊരു തിരഞ്ഞെടുപ്പ് വാഗ്ദാനം. പക്ഷേ ആഹാര അവശിഷ്ടം മുതൽ ഡയപ്പർ വരെ ഈ തോടുകളിലുണ്ട്.