കഴക്കൂട്ടത്തെ മല്‍സരം തന്‍റെ രക്തം വീണ മണ്ണ് വീണ്ടെടുക്കാനുള്ള പോരാട്ടമെന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ശരത് ചന്ദ്ര പ്രസാദ് അവകാശപ്പെടുന്നത്. വിദ്യാര്‍ഥി കാലഘട്ടത്തില്‍ ചെമ്പഴന്തി കോളജില്‍ നേരിട്ട ആക്രമണമാണ് ശരത് ചന്ദ്ര പ്രസാദ് ഉയര്‍ത്തിക്കാട്ടുന്നത്. അന്ന് ആക്രമിച്ചവരടക്കം ഇത്തവണ തനിക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അവകാശപ്പെടുന്നു.
വോട്ട് തേടി നടക്കുമ്പോള്‍ ശരത്തിന്‍റെ ഒരു കൈ കൂടെയുള്ളവരുടെ തോളിലായിരിക്കും. കാലിന്‍റെ ബലക്കുറവിന് താങ്ങാവുന്നത് സുഹൃത്തുക്കളാണ്. ഈ നടത്തത്തിന്‍റെ ചരിത്രം തുടങ്ങുന്നത് നാലരപതിറ്റാണ്ട് മുന്‍പാണ്. 1983 ഒക്ടോബര്‍ 26, കെ.എസ്.യു നേതാവായ ശരത് ചന്ദ്ര പ്രസാദ് ചെമ്പഴന്തി എസ്.എന്‍ കോളജിലെ വിദ്യാര്‍ഥി. പ്രതിപക്ഷ നേതാവായ ഇ.കെ.നായനാര്‍ക്ക് പ്രസംഗിക്കാന്‍ ക്ളാസ് മുറി പൊളിച്ച് വേദിയൊരുക്കിയെന്ന് ആരോപിച്ച് ശരത് സമരം നയിച്ചു.
അന്ന് രക്തത്തില്‍ കുളിച്ചാണ് ശരത്തിനെ കോളജില്‍ നിന്ന് കൊണ്ടുപോയത്. ഈ സംഘര്‍ഷത്തിന് പിന്നാലെ കെ.കരുണാകരന്‍റെ വിശ്വസ്തനെന്ന നിലയില്‍ രാഷ്ട്രീയത്തില്‍ വളര്‍ന്ന ശരത്ത് 91 ല്‍ ആറ്റിങ്ങല്‍ എം.എല്‍.എയായി. പക്ഷേ പിന്നീട് രാഷ്ട്രീയഗ്രാഫ് താഴോട്ടായിരുന്നു. അതുകൊണ്ട് തന്നെ കഴക്കൂട്ടത്തിലൂടെ തിരിച്ചുവരവാണ് ശരത് ചന്ദ്ര പ്രസാദ് സ്വപ്നം കാണുന്നത്.