രണ്ട് പതിറ്റാണ്ടായി ഇടത് മുന്നണി ആര്‍ക്കും വിട്ടുനല്‍കാതെ കാക്കുന്ന കോട്ടയാണ് ആറ്റിങ്ങല്‍ നഗരസഭ. ഇക്കുറിയും അതില്‍ മാറ്റമുണ്ടാകില്ലെന്ന ആത്മവിശ്വസത്തിലാണ് അവര്‍. കേവല ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും ആകാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസും യു.ഡി.എഫും.
1979 മുതൽ ആറ്റിങ്ങൽ നഗരസഭയിൽ ഒരുതവണ മാത്രമാണ് ഇടതിന് ഭരണം നഷ്ടമായത്. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായ ഭരണം ഇടതുമുന്നണിക്കായിരുന്നു. ഇത്തവണയും അതിൽ മാറ്റമൊന്നുമില്ല എന്ന ആത്മവിശ്വാസം സിപിഎമ്മിന്റെ ചിട്ടയായ പ്രചാരണത്തിലും പ്രകടം.
ഭരണത്തുടർച്ച എന്ന ആത്മവിശ്വാസം തന്നെയാകണം സിപിഎം ഏരിയ സെക്രട്ടറി പ്രദീപ് ഉൾപ്പെടെ പ്രമുഖർ ആറ്റിങ്ങലിൽ സിപിഎമ്മിന് വേണ്ടി കളത്തിലിറങ്ങിയിരിക്കുന്നത്. നഗരസഭയിൽ പാർട്ടിക്കുള്ള അടിത്തറയും സംഘടനാശേഷിയും ഉപയോഗിച്ചുള്ള പ്രചാരണത്തിൽ കൃത്യമായ മേൽകൈ ഇടതുമുന്നണിക്കുണ്ട്. 33ൽ 25 സീറ്റ് വരെ നേടുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൻ.
2011 ആറ്റിങ്ങൽ നഗരസഭയിൽ പോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിലായിരുന്നു. 2015 ബിജെപി വരവറിയിച്ചു. 2020ല്‍ കോൺഗ്രസിനെ പിന്തള്ളി രണ്ടാം സ്ഥാനക്കാരായി. കഴിഞ്ഞ ലോക്സഭയിൽ മുൻസിപ്പാലിറ്റിയിലെ ഭൂരിപക്ഷം ബൂത്തുകളിലും ലീഡ് നേടി ബിജെപി എതിരാളികളെ ഞെട്ടിച്ചു.
ഈ പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷത്തിരിക്കാനല്ല ഭരണം പിടിക്കാനാണ് മത്സരം എന്ന് ബിജെപി പറയുന്നത്. വീട് വീടാന്തരം കയറിയുള്ള പ്രചാരണത്തിൽ സിപിഎമ്മിന് കട്ട വെല്ലുവിളി ബിജെപി നൽകുന്നുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ ചൊല്ലിയുള്ള തർക്കം, ഘടകകക്ഷികൾ തമ്മിലുള്ള മത്സരം, വിമതശല്യം. മത്സരംഗത്ത് നിന്നും പ്രമുഖ നേതാക്കളുടെ മാറി നിൽക്കൽ. എല്ലാംകൊണ്ടും പിഴച്ച തുടക്കം ആയിരുന്നു കോൺഗ്രസിനും യുഡിഎഫിനും.