ഓണപ്രതീക്ഷയുമായി പത്തനംതിട്ട ഏനാത്തെ വാഴക്കര്‍ഷകര്‍. പക്ഷേ വിലയേറുമ്പോള്‍ പ്രതീക്ഷിച്ചത്ര വിളവെടുക്കാന്‍ കഴിയുന്നില്ല. കൊടും വരള്‍ച്ചയും പിന്നാലെ വന്ന കനത്ത മഴയും അതിജീവിച്ചാണ് വിളവെടുക്കുന്നത്. ചൂട് കാരണം വാഴക്കുലകള്‍ക്ക് പ്രതീക്ഷിച്ച തൂക്കവും വന്നിട്ടില്ല.
വേനൽക്കാലത്ത് വെള്ളം കിട്ടാതായതോടെ ഓണ വിപണി ലക്ഷ്യമിട്ട് പരിപാലിച്ച ഏത്തവാഴക്കൃഷിക്ക് നാശം നേരിട്ടിരുന്നു. ശേഷിച്ച കൃഷിക്ക് ശക്തമായ കാറ്റിലും മഴയിലും നാശം നേരിട്ടതും തിരിച്ചടിയായി.കൊടും ചൂട് കാരണം ഇപ്പോൾ വിളവെടുക്കുന്ന ഏത്തക്കുലയുടെ ഗുണമേന്മയെയും തൂക്കത്തെയും ബാധിച്ചിട്ടുണ്ട്. 20 കിലോ വരേണ്ട കുലയ്ക്ക് 14കിലോ വരെയാണ് തൂക്കമുള്ളത്.കാലാവസ്ഥ വ്യതിയാനത്തെയും കാട്ടുപന്നി ശല്യത്തെയും അതിജീവിച്ച് പാകമാക്കിയ വാഴക്കുലയാണിപ്പോൾ കർഷകർ വിപണിയിൽ എത്തിക്കുന്നത്. സ്വാശ്രയ കർഷക വിപണിയിൽ മേൽത്തരം ഏത്തക്കുലയ്ക്ക് 80രൂപയ്ക്ക് മുകളിൽ കർഷകർക്ക് വില ലഭിക്കുന്നുണ്ട്. പൊതു വിപണിയിൽ 85രൂപയാണ് ഒരു കിലോ ഏത്തക്കായുടെ വില.ഏത്തപ്പഴത്തിന്90രൂപ വരെയാണ് വില.ഏത്തക്കുല വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ. പൂവനും ഞാലിക്കും 90രൂപ വരെ വില ഉയർന്നിട്ടുണ്ട്. നാടൻ ഞാലി പൂവൻ കിട്ടാനില്ല.
വിഎഫ്പിസികെയുടെ കീഴിലുള്ള സ്വാശ്രയ കർഷക വിപണികളാണ് വാഴക്കുലയുടെ പ്രധാന വിപണന കേന്ദ്രം. പള്ളിക്കൽ,ഏറത്ത്,കുളനട എന്നിവിടങ്ങളിലുമാണ് വാഴക്കുല കൂടുതലായി കർഷകർ എത്തിക്കുന്നത്. നാടന്‍ കുലകള്‍ കുറഞ്ഞതോടെ മറുനാടൻ പൊതു വിപണി കീഴടക്കുകയാണ്. 60 മുതൽ75രൂപ വരെയാണ് ഒരു കിലോ മറുനാടൻ പച്ച ഏത്തക്കായുടെ വില. പയറിന്120രൂപവരെ വിലയുണ്ട്. ഒരു കിലോ പാവയ്ക്കയുടെ വില 90രൂപ.