പത്തനംതിട്ടയിൽ മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് ലഹരി വിരുദ്ധ സംഘത്തിലെ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. ഇന്നലെയാണ് അപകടകരമായി വാഹനം ഓടിച്ചവരെ നാട്ടുകാർ തടഞ്ഞു വച്ചത്. ഓപ്പറേഷൻ തൂഫാന് അടക്കം ക്ഷീണമാവും എന്നു കണ്ടാണ് അതിവേഗം നടപടിയെടുത്തത്.
ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് (DANSAF) ടീമിലെ അംഗങ്ങളായ സുമൻ, രാഹുൽ, പ്രിയേഷ് എന്നിവരെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. പ്രിയനാണ് മദ്യപിച്ച് വാഹനം ഓടിച്ചതെന്ന് തെളിഞ്ഞു. ഇവർക്കെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്നലെ വൈകിട്ടാണ് പൊലീസുകാർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് അപകടകരമായ രീതിയിൽ ഓടിച്ചത്. വനിതാ ഡ്രൈവറുടെ ഓട്ടോറിക്ഷയിൽ ഇടിക്കാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. നാട്ടുകാർ തടിച്ചുകൂടിയതോടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പൊലീസുകാരൻ ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് പത്തനംതിട്ട പൊലീസ് എത്തി ശേഷിച്ചവരെ കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് മദ്യപിച്ചിരുന്നതായി തെളിഞ്ഞത്. മുഖം മറച്ച് ഓടുന്ന പൊലീസുകാരന്‍റെ ദൃശ്യങ്ങൾ അതിവേഗം പ്രചരിക്കുകയും ചെയ്തു. ഇതോടെ അർദ്ധരാത്രി തന്നെ നടപടിയെടുത്തു.