ഏജന്‍റ് കൈക്കലാക്കി കെഎസ്എഫ്ഇയില്‍ ഈടുവച്ച പ്രമാണത്തിനായി അലയുകയാണ് പന്തളം സ്വദേശിയായ വിമുക്തഭടന്‍. 12 വര്‍ഷം മുന്‍പ് അടിയന്തര സാഹചര്യത്തിലാണ് ഏജന്‍റിനെ സമീപിച്ചത്. ചില കെഎസ്എഫ് ഇ ഉദ്യോഗ്ഥരടക്കം ഇടനില നിന്ന് കബളിപ്പിച്ചു എന്നാണ് ആരോപണം.
പന്തളം സ്വദേശി 85വയസുള്ള രാജശേഖരന്‍പിള്ള എന്ന വിമുക്തഭടന്‍ ആണ് വര്‍ഷങ്ങളായി സ്വന്തം സ്ഥലത്തിന്‍റെ പ്രമാണത്തിനായി അലയുന്നത്. 2013 നവംബറില്‍ അടിയന്തരമായി അഞ്ച് ലക്ഷം രൂപയുടെ ആവശ്യം വന്നപ്പോഴാണ് അയല്‍ക്കാരി നാസര്‍ എന്ന ഏജന്‍റിനെ പരിചയപ്പെടുത്തിയത്. കെഎസ്എഫ്ഇ വായ്പ വാഗ്ദാനം ചെയ്ത് പ്രമാണം വാങ്ങി. പിന്നീട് മാനേജര്‍ വീടും സ്ഥലവും സന്ദര്‍ശിച്ചു. വൈകാതെ അഞ്ചുലക്ഷം രൂപ അക്കൗണ്ടിലെത്തി. 15000 രൂപ വീതം മാസം ഏജന്‍റിന് അടച്ചിരുന്നു. 2014 ജൂലൈമാസം എട്ട് ലക്ഷത്തിലധികം രൂപ അടയ്ക്കണമെന്ന് ഓയൂര്‍ ബ്രാഞ്ചില്‍ നിന്ന് നോട്ടിസ് വന്നു.തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് 30ലക്ഷത്തിന്‍റെ ചിട്ടി പിടിച്ച ഏജന്‍റ് ഈടുവച്ചത് രാജശേഖരന്‍പിള്ളയുടെ വസ്തുവെന്ന് മനസിലായത്.അഞ്ച് ലക്ഷം നല്‍കിയത് ഏജന്‍റിന്‍റെ ബിനാമിയും.
എട്ടുലക്ഷം അടച്ചിട്ടും ആധാരം തിരിച്ചു കിട്ടാതെ വന്നതോടെ രാജശേഖരന്‍പിള്ള അടൂര്‍ മുന്‍സിഫ് കോടതിയെ സമീപിച്ചു. പ്രമാണം കൊടുക്കണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും കെഎസ്എഫ്ഇ ഉദ്യോഗസ്ഥര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയതോടെ കേസ് നീളുകയാണ്.തന്‍റെ ഭൂമി തട്ടിയെടുക്കാനാണ് ശ്രമം എന്ന് കാട്ടി മുഖ്യമന്ത്രിക്കും പൊലീസിനും പരാതിനല്‍കിയെങ്കിലും നടപടിയില്ല എന്നാണ് രാജശേഖരന്‍പിള്ളയുടെ ആരോപണം.ഏജന്‍റിനും തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടി വേണം എന്നാണ് ആവശ്യം.