പഞ്ചായത്ത് മരിച്ചെന്ന് പറഞ്ഞ ആൾ ജീവനോടെ പഞ്ചായത്ത് ഓഫിസിലെത്തി. അബദ്ധം പറ്റിയതിന് പഞ്ചായത്ത് ജീവനക്കാർ മാപ്പ് പറഞ്ഞു. പ്രമാടം സ്വദേശി ഗോപിനാഥൻ നായരുടെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കത്ത് കിട്ടിയത് തന്നെ ഗോപിനാഥൻ നായർക്ക് ആയിരുന്നു.
സാമൂഹ്യക്ഷേമ പെൻഷൻ റദ്ദാക്കുന്നതിനു വേണ്ടിയാണ് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. ഗോപിനാഥൻ നായർ മാത്രമല്ല ഭാര്യയും മക്കളും ഞെട്ടി. തുടർന്നാണ് നേരിട്ട് പഞ്ചായത്തിലേക്ക് പോയത്. ഉദ്യോഗസ്ഥർ പറ്റിയ തെറ്റിന് മാപ്പ് പറഞ്ഞു.
കഴിഞ്ഞ നവംബർ മാസം തന്നെ ഗോപിനാഥൻ നായർ മരിച്ചു കഴിഞ്ഞു എന്നായിരുന്നു പഞ്ചായത്തിന്റെ ലിസ്റ്റ്. പഞ്ചായത്ത് അംഗത്തിന് അടക്കം ലിസ്റ്റ് അയച്ചു കൊടുത്തിരുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇങ്ങനെ ഒരു സംഭവം അറിഞ്ഞിട്ടില്ല എന്നായിരുന്നു പഞ്ചായത്തംഗം നേരത്തെ പറഞ്ഞത്