ശബരിമലയിൽ കേരളീയ സദ്യയ്ക്ക് തുടക്കമായി. അന്നദാന മണ്ഡപത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പും. അയ്യായിരം പേർക്കാണ് ഓരോ ദിവസവും സദ്യ തയ്യാറാക്കുന്നത്. അര ലക്ഷത്തിൽ അധികം തീർത്ഥാടകരാണ് വൈകിട്ട് വരെ ശബരിമലയിൽ ദർശനം നടത്തിയത്. അവിയൽ, തോരൻ, അച്ചാർ, പപ്പടം, പായസം, പരിപ്പ്, സാമ്പാർ, രസം. അങ്ങനെ വിഭവങ്ങൾ ഏറെ, മനംനിറയെ അയപ്പനെ തൊഴുതിറങ്ങിയവർക്ക് വയറു നിറയെ സദ്യയുണ്ട് മടങ്ങാം.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതിയുടെ ആദ്യ യോഗത്തിലെ തീരുമാനമായിരുന്നു ശബരിമലയിൽ കേരളീയ സദ്യ. ഈ തീർത്ഥാടന കാലത്ത് തന്നെ സദ്യയൊരുക്കുമെന്ന് പ്രസിഡന്റ് കെ.ജയകുമാർ പ്രഖ്യാപിച്ചെങ്കിലും അനിശ്ചിതത്വം നിഴലിച്ചു. ചർച്ചകൾക്ക് വിരാമമിട്ട് ഒടുവിൽ സദ്യ വിളമ്പി. ഓരോ ദിവസവും ഇടവിട്ടാണ് സദ്യ വിളമ്പുന്നത്. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി ബിജുവാണ് സദ്യയ്ക്ക് തുടക്കം കുറിച്ചത്.