കൊല്ലം നഗരം കീഴടക്കി തെരുവ് നായ്ക്കൾ. കോർപ്പറേഷൻ പരിധിയിൽ മാത്രമുള്ളത് 10,761 തെരുവ് നായ്ക്കളെന്ന് കണക്ക്. നായ്ക്കളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
കൂടുതൽ തെരുവുനായ്ക്കുള്ളത് കൈക്കുളങ്ങര ഡിവിഷനിൽ. 495 എണ്ണം. കൈകുളങ്ങര വെസ്റ്റിലും, പോർട്ട് ഡിവിഷനിലും , ഉദയ മാർത്താണ്ഡപുരത്തും, താമരക്കുളത്തുമൊന്നും സ്ഥിതി മോശമല്ല. നാനൂറിലധികം തെരുവ് നായ്ക്കൾ ഓരോ ഡിവിഷനിലും ഉണ്ട്.
37 മനുഷ്യർക്ക് ഒരു തെരുവുനായ എന്ന കണക്കിലാണ് നഗരത്തിൽ നായ്ക്കളെ കണ്ടെത്തിയത്. വേൾഡ് വൈഡ് വെറ്റിനറി സർവീസ് ടീം, സന്നദ്ധ പ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്നാണ് സർവ്വേ നടത്തിയത്. ചില ഡിവിഷനുകളിൽ മുഴുവൻ തെരുവ്നായ്ക്കളെയും വന്ധ്യംകരണം നടത്തിയെങ്കിലും ആശങ്ക ഒഴിയുന്നില്ല. തെരുവ് നായ്ക്കളുടെ പുനരധിവാസത്തിനായി കോർപ്പറേഷൻ 50 ലക്ഷം രൂപ വകയിരുത്തിയെങ്കിലും ഷെൽട്ടർ നിർമ്മാണം വൈകുന്നത് വിമർശനത്തിന് ഇടയാക്കുന്നുണ്ട്.