കൊല്ലം കൊട്ടിയം സ്വദേശി റോജറിന്‍റെ മരണത്തിൽ പരാതിയുമായി കുടുംബം. റോജറിന് ജോലിസ്ഥലത്ത് വച്ച് മർദ്ദനമേറ്റെന്നും, ഇതുമൂലമുണ്ടായ പരുക്കാണ് മരണകാരണമെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
താന്നിയിലെ സാബൂസ് റിസോർട്ടിലെ ജോലിക്കാരനായിരുന്നു 42 കാരനായ റോജർ. ഈ മാസം ആറിന് റിസോർട്ട് മുറ്റത്തെ കരിയില മാറ്റുന്നതുമായി ബന്ധപ്പെട്ട് റോജറും സ്ഥലമുടമയും തമ്മിൽ തർക്കമുണ്ടായി. ഇതിന് പിന്നാലെ റിസോർട്ട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍റെ ഉടമ യോഹന്നാൻ വിൻസന്‍റ് റോജറിനെ മർദ്ദിച്ചെന്നാണ് പരാതി. മർദ്ദനത്തിൽ റോജറിന്‍റെ തലയ്ക്ക് പരുക്കേറ്റിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം.
യോഹന്നാൻ വിൻസന്‍റ് മദ്യലഹരിയിലായിരുന്നെന്നും പ്രകോപനമില്ലാതെയാണ് മർദ്ദിച്ചതെന്നും ആരോപണമുണ്ട്. കുടുംബത്തിന്‍റെ പരാതിയിൽ ഇരവിപുരം പൊലീസ് അന്വേഷണമാരംഭിച്ചു. റോജറിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ വ്യക്തതയുണ്ടാവു.