ദേശീയ അംഗീകാരത്തിന്‍റെ പെരുമയിൽ കുട്ടനാടൻ താറാവ് . ഇന്ത്യൻ കാർഷിക ഗവേഷണ കേന്ദ്രത്തിന്‍റെ നാഷണൽ ബ്യൂറോ ഓഫ് ആനിമൽ ജനറ്റിക് റിസോഴ്സിന്‍റെ അംഗീകാരം ആണ് ലഭിച്ചത്. കുട്ടനാടിന്‍റെ തദ്ദേശീയ ഇനം താറാവുകൾക്ക് അംഗീകാരം ലഭിച്ചത് താറാവ് കർഷകർക്ക് ഗുണവും വിപണിയിൽ താറാവിന്‍റെ ആവശ്യം കൂടാനും കാരണമാകും.
കുട്ടനാടൻ താറാവുകളിലെ ചാര, ചെമ്പല്ലി എന്നീ ഇനങ്ങൾക്കാണ് അംഗീകാരം. കുട്ടനാടൻ താറാവുകളിലെ ചാര , ചെമ്പല്ലി എന്നീ തദ്ദേശീയ ഇനങ്ങൾ രോഗ പ്രതിരോധശേഷിയിലും ഇറച്ചിയുടെയും മുട്ടയുടെയും ഗുണമേന്മ കൊണ്ടും വേറിട്ടതാണ്. കുട്ടനാട്ടിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവന മാർഗമാണ് താറാവ് വളർത്തൽ. ദേശീയ അംഗീകാരം ലഭിച്ചത് തങ്ങൾക്ക് ഗുണമായി മാറുമെന്ന വിശ്വാസത്തിലാണ് താറാവ് കർഷകർ
കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിലാണ് കുട്ടനാടൻ താറാവുകളെ വളർത്തുന്നത്.കേരളത്തിലെ കാലാവസ്ഥയോടെ ചേർന്ന് നിൽക്കുന്നവ ആയതിനാൽ മികച്ച രോഗപ്രതിരോധ ശേഷിയുമുണ്ട്.
കുട്ടനാടൻ താറാവ് വർഷത്തിൽ 250 മുട്ടകൾ വരെ ഇടും. മറുനാടൻ താറാവുകളെക്കാൾ മുട്ടയ്ക്ക് തൂക്കവും കൂടുതലാണ്. കുട്ടനാട്ടിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട വിഭവമാണ് നാടൻ താറാവുകറി. ദേശീയ അംഗീകാരം കിട്ടിയതോടെ കുട്ടനാടൻ താറാവിന് വിദേശത്തടക്കം വിപണിയിൽ ആവശ്യക്കാർ ഏറുമെന്നാണ് പ്രതീക്ഷ.