കൊല്ലം അഞ്ചലിലെ പേരുകേട്ട കന്നുകാലി ചന്ത അടിസ്ഥാന സൗകര്യങ്ങളില്ലാതെ നശിക്കുന്നു. ലേലത്തുക കൈപ്പറ്റുന്ന പഞ്ചായത്ത്, ഇവിടെ ശുചിമുറിയോ കുടിവെള്ളമോ വൈദ്യുതിയോ പോലുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കുന്നില്ലെന്ന് ആക്ഷേപം. വർഷങ്ങളുടെ പഴക്കമുള്ള ഈ ചന്തയിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്നടക്കം നിരവധി പേരാണ് കന്നുകാലികളെ വാങ്ങാനും വിൽക്കാനുമായി എത്തുന്നത്.
ഒരു കാലത്ത് തെക്കൻ കേരളത്തിലെ ഏറ്റവും വലിയ കന്നുകാലി ചന്തയായിരുന്ന ഇവിടെനിന്ന് ലക്ഷങ്ങളുടെ വരുമാനമാണ് പഞ്ചായത്തിന് ലഭിക്കുന്നത്. എന്നാൽ, ചന്തയിൽ മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ വ്യാപാരികൾ പാതയോരത്ത് കന്നുകാലികളെ കെട്ടുന്നത് കാൽനടയാത്രക്കാർക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. നേരത്തെയുണ്ടായിരുന്ന സ്ഥലത്തുനിന്ന് കുറച്ചുഭാഗം വിട്ടുകൊടുത്താണ് പുതിയ പോലീസ് സ്റ്റേഷൻ നിർമിച്ചത്. ഇതോടെ ചന്തയുടെ സ്ഥലപരിമിതിയും രൂക്ഷമായി.
ചന്തയ്ക്ക് ചുറ്റുമതിലില്ലാത്തതിനാൽ ഭൂമി കയ്യേറുന്നതായി ശക്തമായ ആരോപണമുണ്ട്. ഭൂമി അളന്നുതിട്ടപ്പെടുത്തി മതിലുകെട്ടി സംരക്ഷിക്കണമെന്ന ആവശ്യവും നാട്ടുകാർ ശക്തമായി ഉന്നയിക്കുന്നു.