ആലപ്പുഴയിലെ തോട്ടപ്പള്ളി മൽസ്യബന്ധന തുറമുഖം അവഗണനയുടെ നടുക്കടലിൽ. 15 കോടി രൂപ ചെലവിട്ട് നിർമിച്ച തുറമുഖത്തിന്റെ ഉദ്ഘാടനം 2011 ൽ നടന്നു. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടപ്പോൾത്തന്നെ തുറമുഖം പ്രവർത്തന രഹിതമായി.
200 ഓളം വലിയ വള്ളങ്ങൾക്ക് പ്രവേശിക്കാൻ കഴിയുന്ന തരത്തിലാണ് തുറമുഖം രൂപ കൽപന ചെയ്തിരുന്നത്. നിർമാണത്തിലെ അപാകത കാരണം മണലടിഞ്ഞ് ഹാർബറിൽ വലിയ വള്ളങ്ങൾ കയറ്റാൻ പറ്റില്ല. മത്സ്യബന്ധനം കഴിഞ്ഞ് നങ്കുരമിടുന്ന വള്ളങ്ങൾ പുറത്തിറക്കാൻ പറ്റാതായതോടെ തുറമുഖം കൊണ്ട് പ്രയോജനമില്ലാതായി. മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമായതോടെ ആഴംകൂട്ടാൻ തീരുമാനിച്ചെങ്കിലും അത് കരിമണൽ ഖനനം ആയി മാറി. തൊഴിലാളികൾക്ക് മറ്റ് ഹാർബറുകളെ ആശ്രയിക്കേണ്ട അവസ്ഥയാണിപ്പോൾ
15 കോടി രൂപ ചിലവഴിച്ച് നിർമിച്ച തോട്ടപ്പള്ളി ഹാർബറിൽ വർഷങ്ങൾ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല.
വടക്ക് ഭാഗത്ത് മറ്റൊരു പുലിമുട്ട് നിർമ്മിക്കാനും തീരുമാനമായിരുന്നു. ഇതിനായി 70 കോടി രൂപയുടെ അനുമതിക്കായി കേന്ദ്രത്തിന് പദ്ധതി സമർപ്പിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.