കൊക്കോയ്ക്ക് വില ഉയര്‍ന്നത് വിളവെടുപ്പ് സീസണിലല്ല; കർഷകർക്ക് അത്രകണ്ടില്ല സന്തോഷം

വിപണിയിൽ കൊക്കോ വില കുത്തനെ ഉയർന്നിട്ടും പ്രയോജനം ലഭിക്കാതെ കർഷകർ. വിളവെടുപ്പ് സീസൺ അല്ലാത്തതാണ് ഉയർന്ന വിലയുടെ ആനുകൂല്യം കർഷകർക്ക് ലഭിക്കാത്തതിന് കാരണം. വന്യമൃഗങ്ങളുടെ ശല്യവും മലയോര മേഖലയിലെ കൊക്കോ കൃഷിയെ വലിയതോതിൽ ബാധിച്ചിട്ടുണ്ട്.  അത്തിക്കാ പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പുണ്ണ് എന്ന് പറഞ്ഞതുപോലെയാണ് കേരളത്തിലെ കൊക്കോ കർഷകരുടെ അവസ്ഥ. രാജ്യാന്തര വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ് കൊക്കോക്ക് ലഭിക്കുന്നത്.  മുപ്പത്തിയഞ്ചോ നാൽപ്പതോ രൂപ മാത്രം ലഭിച്ചിരുന്ന പച്ച കൊക്കോക്ക് 225 രൂപയാണ് വില. ഉണക്ക കൊക്കോയുടെ വില 250ൽ നിന്ന് 650 രൂപക്ക് മുകളിലേക്കുയർന്നു. 

ലോകത്ത് കൊക്കോയുടെ 70 ശതമാനവും ലഭ്യമാക്കുന്ന ഘാന, ഐവറി കോസ്റ്റ് രാജ്യങ്ങളിൽ ഉൽപാദനം കുത്തനെ ഇടിഞ്ഞതാണ് വിലവർധനയ്ക്ക് കാരണം.  കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ കർഷകർക്ക് അത്രകണ്ട് സന്തോഷമില്ല. കാരണം കേരളത്തിൽ കൊക്കോയുടെ വിളവെടുപ്പ് സീസണല്ല ഇത്.  പ്രശ്നങ്ങൾ വേറെയുമുണ്ട്. ഉയർന്ന വില ഒരു വർഷത്തേക്ക് എങ്കിലും തുടരുമെന്നാണ് വിപണി നൽകുന്ന സൂചന. അതായത് വിളവെടുപ്പ് സീസണായ മഴക്കാലത്തും പ്രതീക്ഷക്ക് വകയുണ്ടെന്നർഥം.