ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്തെ കഞ്ചാവ് കൃഷി: റേഞ്ചറുടെ ഫോൺ സംഭാഷണങ്ങൾ പരിശോധിക്കും

പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ കഞ്ചാവ് വളർത്തിയ കേസിൽ റിപ്പോർട്ട് നൽകിയ മുൻ എരുമേലി റേഞ്ചർ ബി ആർ ജയന്റെ ഫോൺ സംഭാഷണങ്ങൾ പരിശോധിക്കും. റിപ്പോർട്ട് മനപ്പൂർവം കെട്ടിച്ചമച്ചതാണോ, പ്ലാച്ചേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണപരിധിയിൽ വരുക. 

 വന്യജീവിപ്രശ്നങ്ങളിൽ ഉൾപ്പെടെ വനംവകുപ്പിനെതിരെ രൂക്ഷ വിമർശനം ഉയരുമ്പോഴാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്റ്റേഷനിൽ കഞ്ചാവ് വളർത്തി എന്ന റിപ്പോർട്ട് പൊതുമധ്യത്തിൽ എത്തുന്നത്. വനം വകുപ്പിന് ഒന്നാകെ നാണക്കേട് ഉണ്ടാക്കിയ സംഭവത്തിൽ അന്വേഷണത്തിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു പോവുകയാണ് വനം വിജിലൻസ്. ഇന്നലെ മൊഴി നൽകിയ മുൻ എരുമേലി റേഞ്ചർ ബി ആർ ജയൻ ഫോൺ സംഭാഷണങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണ് വിജിലൻസ്. ഗൂഢാലോചന , വ്യക്തിവിരോധം , ഔദ്യോഗിക പദവി  ദുരുപയോഗം  എന്നിവ അന്വേഷണ പരിധിയിലുണ്ട്. 

താൽക്കാലിക ജീവനക്കാരൻ ആയിരുന്ന വനം വാച്ചർ അജേഷ് സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് വളർത്തി എന്ന് കണ്ടെത്തിയതിനു പിന്നാലെ ഇതുപറച്ചുകളഞ്ഞ ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരെ വിവരമറിയിക്കാത്തതും റിപ്പോർട്ട് ആകാത്തതും വീഴ്ചയായി വിജിലൻസ് വിലയിരുത്തുന്നുണ്ട്. വനിതാ ജീവനക്കാരുടെ പരാതിയിൽ സ്ഥലംമാറ്റം കിട്ടിയതിനുശേഷം കഞ്ചാവ് വളർത്തിയത് സംബന്ധിച്ച റിപ്പോർട്ട് നൽകിയതിൽ വ്യക്തിവൈരാഗ്യം ഉണ്ടോ എന്ന് കണ്ടെത്താനാണ് ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും. രേഖകളും മൊഴികളും പരിശോധിച്ച് പ്രാഥമിക റിപ്പോർട്ട് ഉടൻ കൈറാറുമെന്നും വനം വിജിലൻസ് വ്യക്തമാക്കി.