ആശുപത്രിയിലെത്തിക്കാൻ വൈകി; അപകടത്തിൽപ്പെട്ട ഉദ്യോഗസ്ഥ രക്തംവാർന്ന് മരിച്ചു

തലസ്ഥാനനഗരത്തിൽ അപകടത്തിൽപ്പെട്ട ഉദ്യോഗസ്ഥ രക്തംവാർന്ന് മരിച്ചത് ആശുപത്രിയിലെത്തിക്കാൻ വൈകിയത് മൂലമെന്ന് രക്ഷിക്കാൻ എത്തിയവർ. ഇന്നലെ വൈകിട്ട് പനവിള ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ  കെ.എസ്.എഫ്.ഇയിലെ ഉദ്യോഗസ്ഥയായ ഗീതയാണ് മരിച്ചത്.

അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ വൈകരുതെന്നും മടിക്കരുതെന്നും പല തരത്തിലും തലത്തിലും നിർദേശങ്ങൾ വന്നിട്ടുള്ളതാണ്. തിരുവനന്തപുരം പനവിള ജംഗ്ഷനിലെ അപകടം ഈ ഓർമപ്പെടുത്താൻ നിർബന്ധിതമാക്കുകയാണ്. വൈകിട്ട് ആറരയ്ക്കാണ് കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും അപകടത്തിൽപ്പെടുന്നത്. സ്കൂട്ടർ യാത്രികരായ ഉള്ളൂർ ഭാസിനഗർ താമസിക്കുന്ന പൊലീസ് ഇൻസ്പെക്ടർ പരമേശ്വരൻ നായരും ഭാര്യ കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥയായ കുമാരി ഗീതയ്ക്കും പരുക്കേറ്റു. ബസിന്റെ പിൻചക്രം കയറിയിറങ്ങിയ ഗീത നടുറോഡിൽ കിടക്കേണ്ടിവന്നത് ഇരുപത് മിനുട്ടിലേറെയാണെന്ന് രക്ഷിക്കാൻ എത്തിയ യുവാക്കൾ പറയുന്നു. 

അബിനും സുഹൃത്തുകളും വയനാട്ടിൽ നിന്നുള്ള മറ്റൊരു ബസിൽ അതുവഴി വന്നവരാണ്. ആശുപത്രിയിലെത്തിച്ച ഗീതയുടെ ഗീതയുടെ ജീവൻ രക്ഷിക്കാനായില്ലെന്ന ദുഖത്തിലാണ് ഇവർ. ദീർഘകാലം കെ.കരുണകരന്റെ ഗൺമാനായിരുന്ന ഗീതയുടെ ഭർത്താവ് പരമേശ്വരന്റെ പരുക്കുകൾ നിസാരമാണ്.