ബീച്ചിൽ നാട്ടിയ കൊടിമരങ്ങൾ നശിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

കൊല്ലം ബീച്ച് പരിസരത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങൾ നശിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്. കൊടിമരം നശിപ്പിച്ചതില്‍ പരസ്പര ആരോപണങ്ങളുമായി മൂന്നു മുന്നണികളും രംഗത്തുണ്ട്. 

തിങ്കളാഴ്ച്ച പുലര്‍ച്ചയാണ്  ബീച്ച് മുതൽ പാപനാശം വരെയുള്ള ഭാഗത്ത് കോൺഗ്രസ്, സിപിഎം, ഐഎൻടിയുസി എന്നീ സംഘടനകളുടെ കൊടിമരങ്ങൾ തകർത്തത്. ബിജെപി ഒഴികയുള്ള സംഘടനകളുടെ കൊടിമരം തകര്‍ത്തനിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് എല്‍ഡിഎഫും യുഡിഎഫും ആരോപിച്ചിരുന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് വെടിക്കുന്ന് സ്വദേശികളായ പ്രതീഷിനെയും സുജത്തിനെയും അറസ്റ്റു ചെയ്തു.

രാഷ്ട്രീയ സംഘർഷം ഉണ്ടാക്കാനുള്ള ശ്രമമാണ് മദ്യലഹരിയില്‍ പ്രതികൾ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.