കോട്ടയം നഗരത്തിന് ക്രിസ്മസ് സമ്മാനമായി നാഗമ്പടം മുനിസിപ്പല്‍ നെഹ്റു പാര്‍ക്ക് തുറന്നു. രണ്ട്കോടിരൂപയിലേറെ ചിലവഴിച്ചാണ് കാടുപിടിച്ച് കിടന്ന പാര്‍ക്ക് നവീകരിച്ചത്. മൂന്നര ഏക്കര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ മള്‍ട്ടിഫിറ്റ്നസ് സെന്‍റര്‍ ഉള്‍പ്പെടെ സജ്ജീകരിച്ചിട്ടുണ്ട്.
നാല് വര്‍ഷത്തിലേറെയായി അടഞ്ഞുകിടന്ന പാര്‍ക്കാണ് ക്രിസ്മസ് തലേന്ന് തുറന്നുകൊടുത്തത്. ഒരുവര്‍ഷത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച നവീകരണ ജോലികള്‍ അനന്തമായി നീണ്ടുപോയി. എംഎൽഎ ഫണ്ടും നഗരസഭാ ഫണ്ടും പ്രയോജനപ്പെടുത്തിയാണ് പാർക്ക് നവീകരിച്ചത്. കുട്ടികള്‍ക്ക് വിനോദവും വിദ്യയും പകര്‍ന്നു നല്‍കുന്ന നിരവധി റൈഡുകള്‍ പാര്‍ക്കിലുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്‍പ്പെടെ ഉപയോഗിക്കാവുന്ന മള്‍ട്ടി ഫണ്‍സ്റ്റേഷനും പാര്‍ക്കിലുണ്ട്. ഇതിന് പുറമെയാണ് മുതിര്‍ന്നവര്‍ക്കായുള്ള മള്‍ട്ടി ഫിറ്റ്നസ് സ്റ്റേഷന്‍. പാര്‍ക്കിന്റെ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു.
ബെഞ്ചമിന്‍ ബെയ് ലിയുടെ പ്രതിമയ്ക്ക് പുറമെ ശില്‍പി കെ.എസ്. രാധാകൃഷ്ണന്‍ നിര്‍മിച്ച ബഹുരൂപി ശില്‍പവും പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് കോടി രൂപവിലവരുന്ന ശില്‍പങ്ങള്‍ സൗജന്യമായാണ് രാധാകൃഷ്ണന്‍ സ്ഥാപിച്ചത്. 31 വരെ പ്രവേശനം സൗജന്യമാണ്. ജനുവരി 1 മുതൽ മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയും പ്രവേശന ഫീസ് ഇൗടാക്കും. 5 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. വൈകുന്നേരം 4 മുതൽ 8 വരെ മാത്രമായിരിക്കും പ്രവേശനം. നെഹ്റു പാർക്കിനു സമീപമുള്ള സ്ഥലത്ത് മ്യൂസിക്കൽ ഫൗണ്ടനും ഫിഷറീസ് വകുപ്പിന്റെ കൈവശമുള്ള സ്ഥലത്ത് അക്വേറിയം സ്ഥാപിക്കാനും ആലോചനയുണ്ട്.