കരവാളൂരില്‍ സ്ത്രീധനപീഡനം ; യുവതിയേയും കുഞ്ഞിനെയും ഇറക്കിവിട്ടു

കൊല്ലം കരവാളൂരില്‍ യുവതിക്ക് സ്ത്രീധന പീഡനം. സ്ത്രീധനത്തിന്റെ പേരിൽ യുവതിയെയും രണ്ടുവയസുള്ള പെണ്‍കു‍ഞ്ഞിനെയും ഭര്‍ത്താവിന്റെ മാതാപിതാക്കൾ വീട്ടില്‍ നിന്നു ഇറക്കി വിട്ടതായി പരാതി. അമ്മയെയും കുഞ്ഞിനെയും പൊലീസ് പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റി.  

ചികില്‍സയ്ക്കായി തിരുവനന്തപുരത്ത് പോവുകയാണെന്ന് പറഞ്ഞാണ് ഹണിയെയും രണ്ടു വയസുള്ള മകളെയും ഭര്‍ത്താവിന്റെ അച്ഛനും അമ്മയും അയലത്തുള്ള ബന്ധുവീട്ടിലാക്കിയത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഹണിയെ ഫോണില്‍ വിളിച്ച് ഇനി വീട്ടില്‍ കയറി പോകരുതെന്ന് ഇരുവരും നിര്‍ദേശിച്ചു. തുടര്‍ന്നാണ് യുവതി രണ്ടുവയസുകാരിയായ മകള്‍കൊപ്പം പൂട്ടി ഇട്ടിരുന്നു വീടിന് മുന്നില്‍ പ്രതിഷേധിച്ചത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസെത്തി ഇരുവരെയും പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റി.

മൂന്നു വര്‍ഷം മുന്‍പായിരുന്നു വിദേശത്ത് ജോലി ചെയ്യുന്ന കരവാളൂര്‍ സ്വദേശിയായ സിജി ചന്ദ്രനും എന്‍ജിനിയറിങ് ബിരുദധാരിയായ ഹണിമോളും തമ്മിലുള്ള വിവാഹം. സിജിയുടെ വിദ്യാഭ്യാസ യോഗ്യത ഉള്‍പ്പെടെ തെറ്റായ വിവരങ്ങള്‍ പറഞ്ഞു കബളിപ്പിച്ചായിരുന്നു വിവാഹമെന്നും യുവതി ആരോപിക്കുന്നു.