ജീവനെടുത്ത് റോഡപകടങ്ങൾ; വിവിധയിടങ്ങളിലായി നാലുപേർ മരിച്ചു

സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലുമരണം. തൃശൂര്‍ കുറുമാലിയില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു. വയനാട് ബത്തേരിയില്‍ ബൈക്കപകടത്തില്‍ രണ്ടുപേരും തിരുവനന്തപുരം മാറനല്ലൂരില്‍ കാര്‍ വൈദ്യുതിത്തൂണില്‍ ഇടിച്ച് ഒരാളും മരിച്ചു. 

തിരുവനന്തപുരം മാറനല്ലൂരില്‍ കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ചുമറിഞ്ഞാണ് ചെങ്കല്‍ സ്വദേശി രാജേഷ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷിജു,സനല്‍ എന്നിവര്‍ക്ക് പരുക്കേറ്റു. മാറനല്ലൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. അഞ്ചുപേരാണ്  കാറിലുണ്ടായിരുന്നത്. 

തൃശൂര്‍ ദേശീയപാതയിലെ കുറുമാലിയില്‍ ലോറിയ്ക്കു പിന്നില്‍ മറ്റൊരു ലോറിയിടിച്ച് ഡ്രൈവര്‍  ഇടുക്കി നെടുങ്കണ്ടം സ്വദേശി കുന്നത്തുവീട്ടില്‍ സജി തോമസാണ് മരിച്ചത്. അന്‍പതു വയസായിരുന്നു. രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. രണ്ടു ലോറികളും തൃശൂര്‍ ഭാഗത്തേയ്ക്കു പോകുകയായിരുന്നു. കുറുമാലിയിലെ യു ടേണില്‍ തിരിക്കാനായി നിര്‍ത്തിയിട്ട ലോറിയ്ക്കു പുറകിലാണ് സജി തോമസിന്റെ ലോറിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ സജീ തല്‍ക്ഷണം മരിച്ചു.

വയനാട് ബത്തേരിയിലുണ്ടായ ബൈക്കപകടത്തില്‍ ബൈക്കോടിച്ചിരുന്ന എരുമാട് സ്വദേശി അമല്‍ സ്റ്റീഫന്‍,വഴിയാത്രക്കാരന്‍ ആസാം സ്വദേശി സബീക്കുല്‍ ഇസ്ലാം എന്നിവരാണ് മരിച്ചത്. ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.