കുരുതിക്കളമായി കൊല്ലം ബൈപാസ്; പൊലിഞ്ഞത് 10 ജീവനുകൾ

കുരുതിക്കളമായി കൊല്ലം ബൈപാസ്. റോഡ് ഉദ്ഘാടനം ചെയ്തു അ‍ഞ്ചുമാസം പിന്നിടുമ്പോള്‍ പത്തു ജീവനുകളാണ് കൊല്ലം ബൈപാസില്‍ പൊലിഞ്ഞത്. അമിത വേഗവും അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. വേഗനിയന്ത്രണതിന്നുള്ള ഒരു സംവിധാനവും മൂന്നൂറ്റിയമ്പതു കോടി രൂപ ചെലവാക്കി നിര്‍മിച്ച കൊല്ലം ബൈപാസിലില്ല. 

അഞ്ചുമാസം. ചെറുതും വലുതുമായ അന്‍പതോളം അപകടങ്ങള്‍. ജീവന നഷ്ടമായത് പത്തുപേര്‍ക്ക്. ജീവച്ഛവമായവര്‍ അതിലേറെ. കല്ലുംതാഴം കാവനാട് മേഖലയിലാണ് അപകടങ്ങള്‍ ഏറെയും. മരിച്ചവരില്‍ കൂടുതലും ബൈക്കു യാത്രികര്‍. അപകടത്തിന്റെ കാരണം നാട്ടുകാര്‍ തന്നെ പറയും.

  ഗതാഗത നിയമം ലംഘിക്കുന്നവരെ കണ്ടെത്തി പിഴ ഈടാക്കുന്നതിന് ക്യാമറ സ്ഥാപിക്കാനുള്ള തീരുമാനം ഫയലില്‍ ഉറങ്ങാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പലതു കഴിഞ്ഞു. ബൈപാസിൽ ഉടനീളം വഴി വിളക്കു സ്ഥാപിക്കാൻ പൊതുമരമാമത്ത് മന്ത്രി ജി.സുധാകരന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ഡിസംബറല്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനവും ഇതുവരെ നടപ്പിലായില്ല.