തണലിനായി മരങ്ങള്‍ വച്ചുപിടിപ്പിച്ചു; രാത്രിയിൽ മുറിച്ച് കടത്തി

തിരുവനന്തപുരം മേനംകുളത്ത് സാമൂഹ്യവനവല്‍ക്കരണത്തിന്റെ ഭാഗമായി വച്ചുപിടിപ്പിച്ച മരങ്ങള്‍ അനധികൃതമായി മുറിച്ച് കടത്തുന്നു. പാര്‍വതിപുത്തനാറിന്റെ ഇരുകരകളിലുമുള്ള മരങ്ങളാണ് വ്യാപകമായി മുറിക്കുന്നത്. പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ കോര്‍പ്പറേഷന്‍ തയാറാകുന്നില്ല. 

സര്‍ക്കാര്‍ ഭൂമിയില്‍ സര്‍ക്കാര്‍ വച്ചുപിടിപ്പിച്ച മരങ്ങളാണ് വെട്ടിമറിക്കുന്നത്. ഇരട്ടിയിലേറെ മരങ്ങള്‍ ഇതിനകം തടിയായി പലരുടെയും വീടുകളിലും മില്ലുകളിലും എത്തിക്കഴിഞ്ഞു. വ്യാപക മരംമുറിയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് പാര്‍വതിപുത്തനാറിന്റെ തീരങ്ങള്‍. 

ഇരുകരകളിലും തണലിനും പുഴ സംരക്ഷണത്തിനുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരങ്ങള്‍ വച്ചുപിടിപ്പിച്ചിരുന്നു. ഇന്ന് അവ വളര്‍ന്ന് വലിയ മരങ്ങളായിക്കഴിഞ്ഞു. ഈ പ്രദേശത്തേക്ക് കോര്‍പ്പറേഷനോ നദീ സംരക്ഷണ അതോറിറ്റിയോ തിരിഞ്ഞ് നോക്കാറില്ല. ഇതോടെയാണ് മുറിച്ച് കടത്തല്‍ സംഘങ്ങള്‍ എത്തിത്തുടങ്ങിയത്. 

രാത്രി സമയങ്ങളിലാണ് മരംമുറി. ചില ചുമട്ട് തൊഴിലാളി യൂണിയന്‍ നേതാക്കളുടെ സാഹയത്തോടെ ചെറിയ ലോറികളിലായി മരങ്ങള്‍ കടത്തുകയാണ്. ചില നാട്ടുകാരുടെ സഹായവും ലഭിക്കാറുണ്ടെന്നാണ് ആക്ഷേപം. പരാതികള്‍ ഉയര്‍ന്ന് തുടങ്ങിയെങ്കിലും തടയാന്‍ പോയിട്ട് പരിശോധിക്കാന്‍ പോലും ആരും ഇവിടേക്കെത്തിയിട്ടില്ല.