കൊല്ലം കരുനാഗപ്പള്ളി അഴീക്കല്‍ ബീച്ച് അധികാരികളുടെ അവഗണനയില്‍ നശിക്കുന്നു. കോടിക്കണക്കിന് രൂപ ചെലവാക്കി നിര്‍മിച്ച നടപ്പാത തകര്‍ന്നു തുടങ്ങി. സ്ത്രീകളടക്കം ആയിരക്കണക്കിനാളുകള്‍ പ്രതിദിനം എത്തുന്ന ബീച്ചില്‍ ഒരു ശുചിമുറി പോലുമില്ല.
കൊല്ലം ജില്ലയുടെ വടക്കേ അതിര്‍ത്തിയിലാണ് അഴീക്കല്‍ ബീച്ച്. കായലും കടലും ഹാര്‍ബറുമൊക്കെ ചേരുന്ന മനോഹരമായ ഇടം. വിദേശ വിനോദ സഞ്ചാരികളടക്കം ആയിരങ്ങളാണ് പ്രതിദിനം ബീച്ചിലെത്തുന്നത്. എന്നാല്‍ ഇക്കാലത്തിനിടയിൽ അധികാരികള്‍ ബീച്ചില്‍ ചെയ്ത ഏക നിര്‍മാണ പ്രവര്‍ത്തി നടപ്പാതയാണ്. അതാകട്ടെ മതിയായ പരിപാലനമില്ലാത്തതിനാല്‍ നശിച്ചു തുടങ്ങിയിരിക്കുന്നു.
ബീച്ചില്‍ ഒരിടത്തം മുന്നറിയിപ്പ് ബോര്‍ഡുകളില്ല. പ്രതിദിനം ആയിരക്കണക്കിന് ആളുകളെത്തുന്ന ബീച്ചില്‍ ആകെയുള്ളതാകട്ടെ രണ്ടു ലൈഫ് ഗാര്‍ഡുകളും.