വസന്തോത്സവത്തിന് മുഖ്യമന്ത്രി എത്തി

തലസ്ഥാനത്തെ വസന്തോത്സവം ആസ്വദിക്കാന്‍ മുഖ്യമന്ത്രിയെത്തി. ഹെലികോപ്ററര്‍ യാത്രാ വിവാദത്തിനും പാര്‍ട്ടി സമ്മേളനത്തിരക്കുകള്‍ക്കുമിടയിലായിരുന്നു മുഖ്യമന്ത്രി പൂക്കളുടെ ലോകത്തെത്തിയത്. പൂക്കളെ കണ്ടു ചിരിച്ച് ഭംഗി ആവോളമാസ്വദിച്ച് മുഖ്യമന്തി. ഒാരോ ചെടികളുടേയും പൂക്കളുടേയും പ്രത്യേകതകള്‍ ചോദിച്ചറിഞ്ഞു. പതിവ് ഗൗരവം തെല്ലുമുണ്ടായിരുന്നില്ല മുഖത്തും ശരീരഭാഷയിലും. വിടാതെ പിന്തുടരുന്ന വിവാദങ്ങളുടെ കാലുഷ്യവും പുറത്തു കണ്ടില്ല. അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രി പുഷ്പമേള കാണാനെത്തിയത്. പാര്‍ട്ടി സമ്മേളനത്തിരക്കുകളിലായിരുന്ന അദ്ദേഹം ദിവസങ്ങള്‍ കൂടിയാണ് തലസ്ഥാനത്തെത്തുന്നത്. വന്നിറങ്ങിയതാകട്ടെ യാത്രാവിവാദ ചൂടിലേയ്ക്കും. സമ്മര്‍ദ്ദങ്ങള്‍ക്ക് ഇടവേള നല്കി എട്ടരയോടെയാണ് മുഖ്യമന്ത്രി കനകക്കുന്നിലെത്തിയത്. ഉദ്യോഗസ്ഥരോടും കാണികളോടുമൊക്കെ കുശലം പറഞ്ഞു. ഇടയ്ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രനും കൂട്ടിനെത്തി. പതിനഞ്ച് മിനിറ്റിലേറെ പൂക്കളുടെ ഭംഗി നുകര്‍ന്നാണ് മുഖ്യമന്ത്രി മടങ്ങിയത്