ഫീസടക്കാനുളള കാശുമായി വരുന്ന അച്ഛനെ കാത്ത് ഒരു കുടുംബം

ദുരന്തമുണ്ടായി എട്ടാം ദിനമാകുമ്പോളും കടലിലകപ്പെട്ടവര്‍ തിരികെ വരുമെന്ന പ്രതീക്ഷയോടെയാണ് ഉറ്റവര്‍ കാത്തിരിക്കുന്നത്. പൂന്തുറ സ്വദേശി ജോണ്‍സണ്‍ കടലില്‍ പോയത് മക്കളുടെ പഠനത്തിന് ഫീസടക്കാനുള്ള കാശുമായി വരാം എന്ന് ഉറപ്പ് നല്‍കിയാണ്. എത്ര വൈകിയാലും ഫീസുമായി അച്ഛന്‍ തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് അമ്മയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം. 

കടലിലകപ്പെട്ടിരിക്കുന്ന ജോണ്‍സന്റെ മക്കളാണ് നിധിയും നിത്യയും. എന്‍ട്രന്‍സ് വിദ്യാര്‍ഥികളായ ഇരുവര്‍ക്കും ഫീസടക്കേണ്ട അവസാന തീയതി പതിമൂന്നിനാണ്. ആ പണം കണ്ടെത്താനാണ് ജോണ്‍സണ്‍ ബോട്ടുമായി കടലിലിറങ്ങിയത്. കടലില്‍ പോയാണ് ഇതുവരെ പഠിപ്പിക്കാനുള്ള പണം മുഴുവന്‍ ജോണ്‍സണ്‍ സമ്പാദിച്ചത്. ഇതുവരെ തുണച്ച കടലമ്മ ഇനിയും കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ഇവര്‍ അച്ഛനെ കാത്തിരിക്കുന്നത്. പൂന്തുറയില്‍ നിന്ന് തിരികെയെത്താനുള്ള 29 പേരില്‍ ജോണ്‍സന്റെ സഹോദരന്‍‍ ജയിംസും ഉള്‍പ്പെടുന്നു.