ഒാഖി ദുരന്തത്തിന് ഒരു വയസ്; തേങ്ങലടങ്ങാതെ തീരം

ഓഖി ചുഴലിക്കാറ്റില്‍ ജീവന്‍ പൊലിഞ്ഞുപോയ മല്‍സ്യത്തൊഴിലാളികളെ അനുസ്മരിച്ച് തലസ്ഥാനത്തെ തീരപ്രദേശങ്ങള്‍.  ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനയും കടപ്പുറത്ത് അനുസ്മരണ സമ്മേളനങ്ങളുമായാണ് ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികം ആചരിച്ചത്. 143 ജീവനുകളാണ് കേരളത്തിന്റെ തീരദേശത്തുനിന്നും ഓഖി കവര്‍ന്നെടുത്തത്.

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടു മരിച്ചവരുടെ ശവകുടീരങ്ങളില്‍ പുഷ്പങ്ങളര്‍പ്പിച്ചും പ്രാര്‍ഥിച്ചുമാണ് ഉറ്റവര്‍ പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ പുതുക്കിയത്. വിഴിഞ്ഞത്ത് മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ് പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി.

വലിയതുറയില്‍ ലത്തിന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യവും പൂന്തുറയില്‍ സഹായമെത്രാന്‍ ആര്‍.കൃസ്തുദാസിനുമായിരുന്നു നേതൃത്വം. വിവിധ മല്‍സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലും വിവിധയിടങ്ങളില്‍ അനുസ്മരണചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു.