ശബരിമല തീർഥാടകർക്കായി ദേവസ്വംബോർഡിന്റെ ഔഷധകുടിവെള്ള വിതരണം

ശബരിമലയിൽ ദർശനത്തിനെത്തുന്ന തീർഥാടകർക്കായി ദേവസ്വംബോർഡിന്റെ ഔഷധകുടിവെള്ള വിതരണം. ശരംകുത്തിയിൽ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക പ്ലാന്റിൽനിന്ന് പ്രതിദിനം ഒരുലക്ഷം ലീറ്റർ കുടിവെള്ളമാണ് തയാറാക്കുന്നത്. കഠിനമായ തീർഥാടനപാത താണ്ടിവരുന്ന ഭക്തർക്ക് ഏറെ ആശ്വാസമാണ് ഔഷധക്കൂട്ടുകളിട്ട് തിളപ്പിച്ച ഈ വെള്ളം. പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം വില്‍ക്കുന്നതിന് നിയന്ത്രണം വന്നതോടെയാണ് ഔഷധകുടിവെള്ളത്തിന്‍റെ വിതരണം വർധിപ്പിച്ചത്.

ശരംകുത്തിയിൽ പ്രവർത്തിക്കുന്ന പ്രത്യേക പ്ലാന്റിലാണ് വെള്ളം തയാറാക്കുന്നത്. മണിക്കൂറിൽ മൂവായിരം ലീറ്ററാണ് പ്ലാന്റിന്റെ ശേഷി. പ്രതിദിനം അൻപത്തിനാലായിരം ലീറ്റർ കുടിവെള്ളം പ്ലാന്റിൽ തയാറാക്കും. ഒപ്പം പാചകവാതകം ഉപയോഗിച്ചും വെള്ളം ചൂടാക്കുന്നുണ്ട്. പ്രത്യേക പ്ലാന്റിൽ തയാറാക്കുന്ന വെള്ളം കുഴലുകൾവഴി മരക്കൂട്ടംമുതൽ ശരംകുത്തിവരെ എത്തിക്കുന്നുണ്ട്. 

പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും ഔഷധകുടിവെള്ളം തയാറാക്കുന്നുണ്ട്. തിരക്ക് വർധിക്കുന്നതോടെ ഒന്നരലക്ഷം ലീറ്റർവരെ കുടിവെള്ളം പ്രതിദിനം തയാറാക്കാറുണ്ട്. അഞ്ഞൂറിലേറെപ്പേർ വിതരണത്തിനായും ഉണ്ടാകും.