ചികിത്സാ പിഴവ്‌ മൂലം മരണം; മൃതദേഹവുമായി പ്രതിഷേധിച്ച് നാട്ടുകാര്‍

ചികിത്സാ പിഴവ്‌ മൂലം വീട്ടമ്മ മരിച്ചെന്നാരോപിച്ച്‌ തിരുവനന്തപുരം കാരക്കോണം മെഡിക്കൽ കോളജിന് മുന്നില്‍ മൃതദേഹവുമായി ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം. കാലിലുണ്ടായ മുഴ നീക്കം ചെയ്യാനെത്തിയ വാഴിച്ചല്‍ സ്വദേശി സുഷമയാണ് മരിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലാണ്‌ വാഴിച്ചല്‍ സ്വദേശിനിയായ സുഷമ്മ കാലിലെ മുഴ നീക്കം ചെയ്യാനായി കാരക്കോണത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിയത്‌. 

ഓപ്പറേഷന്‌ മുന്നോടിയായി സുഷമ്മക്ക്‌ അനസ്‌തീഷ്യ നല്‌കി ഓപ്പറേഷന്‍ പൂര്‍ത്തികരിച്ചെങ്കിലും സുഷ്മയുടെ ബോധം തിരിച്ച്‌ കിട്ടിയില്ല. തുടര്‍ന്ന്‌ ഗുരുതരാവസ്‌ഥയിലായ രോഗിയെ തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ വെന്റിലേറ്ററിലേക്ക്‌ മാറ്റി. അനസ്‌തേഷ്യ നല്‍കിയതിലെ പിഴവാണ്‌ വീട്ടമ്മയുടെ മരണത്തിലേക്ക്‌ നയിച്ചതെന്നാണ്‌ നാട്ടുകാരുടെ ആരോപണം. മെഡിക്കൽ കോളജിൽ നിന്ന്‌ മൃതദേഹവുമായെത്തിയ ബന്ധുക്കള്‍ ആശുപത്രിയിലേക്ക്‌ തളളിക്കയറാന്‍ ശ്രമിച്ചത്‌ നേരിയ സംഘര്‍ഷത്തിനും ഇടയാക്കി. ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ നാട്ടുകാര്‍ കാരക്കോണം വെളളറടപ്പാത ഉപരോധിച്ചു. ജില്ലാ ഭരണകൂടം വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.