ഭക്തിയുടെ ഓളപ്പരപ്പിൽ കാഴ്ചയുടെ ഉത്സവമായിരുന്നു ആറൻമുള ഉതൃട്ടാതി ജലോത്സവം. വഞ്ചിപ്പാട്ടിന്റെ താളക്രമത്തിൽ തുഴഞ്ഞെത്തിയ പള്ളിയോടങ്ങൾ പതിനായിരങ്ങളെ ആവേശഭരിതരാക്കി. ആദ്യം ജലഘോഷയാത്ര. കരിവീരൻമാരെപ്പോലെ പള്ളിയോടങ്ങൾ. അമരച്ചാർത്തുകൾ സുര്യപ്രകാശത്തിൽ നെറ്റിപ്പട്ടംപ്പോലെ വിളങ്ങി. ദേവക്കൊടി. പള്ളിയോടത്തിന്റെ ഗതി നിയന്ത്രിച്ച് സൂക്ഷമനിരീക്ഷണത്തോടെ അടനയമ്പു പിടിച്ച് അമരക്കാർ.
പാട്ടിന്റെ താളത്തിനൊത്ത് തുഴച്ചിൽക്കാർ നയമ്പുകൾ കുത്തിപമ്പയുടെ കുഞ്ഞോളങ്ങളെ കീറിമുറിച്ചു. ഓളങ്ങളേക്കാൾ ആവേശമായിരുന്നു ഇരുകരകളിലേയും ആർപ്പുവിളികൾക്ക്. മത്സരമെത്തി. ആദ്യം ബി ബാച്ച് പള്ളിയോടങ്ങളുടെ ഹീറ്റ്സ്. ആവേശച്ചൂടിൽ തുഴച്ചിൽക്കാരും കാണികളും. ഇടയ്ക്കൊരു പള്ളിയോടം മറിഞ്ഞു. ഇടപ്പാവൂരും, വൻമഴിയും ഇടക്കുളവും പൂവത്തൂർ കിഴക്കും ഫൈനലിലെത്തി. മത്സരക്രമത്തിൽ ഇക്കുറി മാറ്റംവരുത്തിയത് ആവേശമിരട്ടിപ്പിച്ചു. മഴയെത്തി. അപ്പോഴും ഓരോചൂണ്ടിലും തെയ് തെയ് താളം.
ഇടപ്പാവൂരും, വൻമഴിയും ഇടക്കുളവും പൂവത്തൂർ കിഴക്കും ഫൈനലിൽ തുഴഞ്ഞു. മറ്റ് പള്ളിയോടങ്ങളെ ഒരു വള്ളപ്പാടകലെ പിന്നിലാക്കി പൂവത്തൂർ കിഴക്ക് ഒന്നാമതെത്തി. ആകർഷണിയമായിരുന്നു മന്നം ട്രോഫിക്കായുള്ള എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനൽ. ആരുമുമ്പേ എന്നുപറയാനാകാത്തവിധം ആവേശം. കാണികൾ പാട്ടിന്റെ താളത്തിൽ ആർപ്പുവിളിച്ചു. കരയുടെ താളക്കൊഴുപ്പിൽ നയമ്പുകൾ ഇടിച്ചുകുത്തിപാഞ്ഞു.
ഫോട്ടോ ഫിനിഷ്. എന്നാൽ തുഴച്ചിൽക്കാർ തുടക്കത്തിൽ പിഴവുവരുത്തിയതിനെ തുടർന്ന് സഘാടകർ മത്സരം റദ്ദാക്കി. അതോടെ എല്ലാവർക്കും ഒരുപോലെ നിരാശ. പ്രതിഷേവുമായി തുഴച്ചിൽക്കാരെത്തിെയങ്കിലും ഫലം കണ്ടില്ല. ഇക്കുറി മന്നം ട്രോഫിക്ക് അവകാശികളില്ലാതെ പോയെങ്കിലും വർണങ്ങൾ വറ്റാത്ത മനസുമായാണ് ജനങ്ങൾ പമ്പാനദിക്കര വിട്ടത്