തിരുവനന്തപുരം കരിക്കകത്ത് സ്കൂൾ വാൻ മറിഞ്ഞ് അപകടത്തിൽപെട്ട ഇർഫാന് ഓണക്കോടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനെത്തി. തുടർചികിൽസയ്ക്കായി എല്ലാ സഹായവും സർക്കാർ നൽകുമെന്ന് മന്ത്രി പറഞ്ഞു. 2011 ഫെബ്രുവരി 17 നാണു സ്കൂൾ വാൻ മറിഞ്ഞ് ആറു കുട്ടികൾ മരിച്ചത്.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും അന്നുമുതൽ ഇങ്ങനെയാണ് ഇർഫാന്റെ ജീവിതം. ഓണക്കോടിയുമായി മന്ത്രി എത്തി പേരു വിളിച്ചെങ്കിലും പ്രതികരണം ഇല്ല. ഓണാശംസകൾ പറഞ്ഞ് കോടി കൈമാറിയപ്പോൾ മുഖത്തു കുഞ്ഞുനാളിലെ തിളക്കം. ഓടിക്കളിച്ചിരുന്ന കാലത്താണ് വിധിയുടെ രൂപത്തിൽ അപകടം എത്തിയത്. പ്രതീക്ഷ കൈവിടാതെ ചികിൽസ തുടരുന്ന മാതാപിതാക്കൾക്ക് സർക്കാർ ഒപ്പമുണ്ടാകുമെന്ന് മന്ത്രിയുടെ ഉറപ്പ്.
മാസങ്ങൾ നീണ്ട ചികിൽസയ്ക്കുശേഷം ആഴ്ചയിൽ ഇർഫാന് അഞ്ചുദിവസം ഫിസിയോതെറാപ്പി നടത്തുന്നുണ്ട്. എന്നാൽ ചലനശേഷി വീണ്ടെടുക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. അപകടത്തിൽപെട്ട സ്കൂൾവാനിൽ എട്ടു കുട്ടികളും ഒരു ആയയുമാണു ഉണ്ടായിരുന്നത്. നഴ്സറി സ്കൂളിൽ നിന്നും വീട്ടിലേക്കു വരുന്ന വഴിയാണ് വാൻ പുഴയിലേക്ക് മറിഞ്ഞത്. ആറു കുട്ടികളും ആയയും മരിച്ചു.