മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിലെ പുനരധിവാസ പട്ടികയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്ക് ഒടുവിൽ പുത്തൻ പ്രതീക്ഷ. അർഹതയുണ്ടായിട്ടും പട്ടികയിൽ നിന്ന് പുറത്തായവരെ ഉൾപ്പെടുത്തുന്നതിനായി സർക്കാർ പരിശോധന ആരംഭിച്ചു. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.
ഉരുൾപൊട്ടൽ ഉണ്ടായി രണ്ട് വർഷം പിന്നിടുമ്പോഴും, അർഹതപ്പെട്ട പല കുടുംബങ്ങളും പുനരധിവാസ പട്ടികയ്ക്ക് പുറത്താണ്. ഇവർ നൽകിയ നിരന്തര പരാതികളെ തുടർന്നാണ് സർക്കാരിന്റെ ഇടപെടൽ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സംഘം ചൂരൽമലയിലെത്തി അപേക്ഷകരുടെ വീടുകൾ നേരിട്ട് സന്ദർശിച്ചു. ഇതോടെ സ്വന്തമായി ഒരു വീടെന്ന സ്വപ്നം വൈകാതെ സാക്ഷാത്കരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇവർ.
നാല് ദിവസങ്ങളിലായി സംഘം പ്രദേശത്ത് ക്യാംപ് ചെയ്ത് പരിശോധന നടത്തുകയാണ്. സാങ്കേതിക കാരണങ്ങളാൽ പട്ടികയിൽ ഇടംപിടിക്കാതെ പോയ പടവെട്ടിക്കുന്ന്, റാട്ടപ്പാടി മേഖലയിലുള്ളവരെയും, അപേക്ഷ നൽകിയവരെയും ആണ് സംഘം നേരിൽ കാണുന്നത്. വിവരശേഖരണത്തിന് ശേഷം അർഹരായ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തി റിപ്പോർട്ട് സംഘം സർക്കാരിന് സമർപ്പിക്കും. ഇതിന് ശേഷം സർക്കാർ അന്തിമ പട്ടിക പുറത്തിറക്കും.