ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് രണ്ടുവർഷം പിന്നിടുമ്പോഴും പുന്നപ്പുഴയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ കാര്യമായ പുരോഗതിയില്ലാതെ തുടരുന്നു. പുഴയെ പൂർവസ്ഥിതിയിലാക്കാൻ ₹196 കോടിയോളം അനുവദിച്ചിട്ടും നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ച ഘട്ടത്തിൽ തന്നെ നിലച്ചതോടെ പ്രദേശവാസികളിൽ ആശങ്ക ശക്തമാകുകയാണ്.
ചൂരൽമലയുടെയും വെള്ളരിമലയുടെയും ജീവനാഡിയായിരുന്ന പുന്നപ്പുഴ, ഉരുൾപൊട്ടലോടെ രൂപവും ഒഴുക്കിന്റെ സ്വഭാവവും നഷ്ടപ്പെടുത്തി. നിലവിൽ ഏകദേശം ഏഴ് കിലോമീറ്ററോളം പുഴയുടെ ഗതി മാറിയ നിലയിലാണ്. പുഴയെ പൂർവസ്ഥിതിയിലാക്കുന്നതിനുള്ള ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് സർക്കാർ നൽകിയിരിക്കുന്നത്. ബെയ്‌ലി പാലത്തിന് സമീപം പുഴയുടെ ആഴം വർധിപ്പിക്കൽ, അടിഞ്ഞുകൂടിയ 50 ലക്ഷം ക്യുബിക് മീറ്ററിലധികം പാറകളും മരത്തടികളും നീക്കം ചെയ്യൽ എന്നിവയായിരുന്നു ആദ്യഘട്ട പദ്ധതികൾ.
കഴിഞ്ഞ വർഷം ഏപ്രിൽ 16-നാണ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തികൾ ആരംഭിച്ചത്. എന്നാൽ രണ്ടുവർഷം പിന്നിട്ടിട്ടും പദ്ധതി ലക്ഷ്യത്തിലെത്തിയിട്ടില്ല. പുഴയിൽ നിന്ന് കോരിയെടുത്ത മണ്ണും പാറകളും പുഴയോരത്ത് തന്നെ കൂട്ടിയിട്ടിരിക്കുന്നതിനാൽ ശക്തമായ മഴയുണ്ടായാൽ അവ വീണ്ടും പുഴയിലേയ്ക്ക് ഒലിച്ചിറങ്ങുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.
പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ ഏഴ് കിലോമീറ്റർ ദൂരത്തിൽ പുഴയിൽ നിന്ന് നീക്കം ചെയ്യുന്ന പാറകൾ ഉപയോഗിച്ച് സംരക്ഷണഭിത്തി നിർമിക്കാനുള്ള പദ്ധതിയും കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. മഴക്കാലം ശക്തമാകുന്ന സാഹചര്യത്തിൽ പുനരുജ്ജീവന പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.