പഴയകാല കാർഷിക രീതികളെ അനുസ്മരിപ്പിച്ച് പാലക്കാട് തൃത്താല കപ്പൂരിൽ ഒരുക്കിയ കന്നുപൂട്ട് ഉത്സവം വേറിട്ട അനുഭവമായി. കർഷകസംഘം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായാണ് കാളപൂട്ട് മത്സരവും കാർഷിക പ്രദർശനവും ഒരുക്കിയത്. ആർപ്പുവിളികളും താളമേളങ്ങളുമായി കാർഷിക ഓർമകളുടെ ഭാഗമായ കന്നുപൂട്ട് വീണ്ടും അവതരിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നായി 25 ജോഡി ഉരുക്കുകാളകളാണ് കന്നുപൂട്ടിൽ മാറ്റുരച്ചത്.
നാടൻപാട്ടിന്‍റെ താളം കൂടി ചേർന്നതോടെ പ്രദേശം ഉത്സവ പ്രതീതിയിലായി. പഴയകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും വേറിട്ട അനുഭവമായി. കർഷക സംഘം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായിട്ടാണ് പരിപാടി ഒരുക്കിയത്. പഴയകാല കാർഷിക രീതികൾ കാണാനും പരിചയപ്പെടാനും കുട്ടികളും കൂട്ടമായി എത്തി. രാവിലെ എത്തിയവർക്ക് കപ്പയും ചമ്മന്തിയും വിളമ്പി. ഉച്ചയ്ക്ക് എല്ലാവർക്കും കഞ്ഞിയും പയറും പുതിയ തലമുറയ്ക്ക് മണ്ണിനെയും നാടിനെയും അടുത്തറിയാനുള്ള വേദിയായി കപ്പൂർ പാടശേഖരത്തിലെ ആഘോഷം മാറി.