വാൽപ്പാറ അപകടത്തിൽ ജീവൻ നഷ്ടമായവരെ ഓർത്ത് കണ്ണീരിൽ അലിഞ്ഞ് പാങ്ങ് ഗ്രാമം. പാങ്ങിൽ നടന്ന യോഗമാണ് വൈകാരിക രംഗങ്ങൾക്ക് സാക്ഷിയായത്.
നാടിന് നഷ്ടമായ പ്രിയ അധ്യാപകരെക്കുറിച്ച് വാചാലരാവുകയായിരുന്നു ഓരോരുത്തരും. അധ്യാപകരെ കുറിച്ചുള്ള ഓര്‍മകളും അവരുമായുള്ള അനുഭവങ്ങളും പങ്കുവെക്കുകയായിരുന്നു ഓരോരുത്തരും. ഒൻപതു പേരുടെ പൊതുദർശനത്തിനു ശേഷം വിദ്യാർഥികളിലുണ്ടായ മാനസിക സമ്മർദ്ദവും യോഗത്തില്‍ ചർച്ചയായി.
പുതിയ അധ്യയന വർഷം ആരംഭിക്കും മുൻപ് സ്കൂളിൻറെ മുഖച്ഛായ തന്നെ മാറ്റാൻ വേണ്ടത് ചെയ്യണമെന്ന് മഞ്ഞളാംകുഴി എംഎൽഎ അഭിപ്രായപ്പെട്ടു. പാങ്ങിലെ ജനങ്ങൾക്കൊപ്പമുണ്ടെന്ന് പ്രഖ്യാപിച്ചാണ് ജനപ്രതിനിധികളെല്ലാം മടങ്ങിയത്.
അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്കും സഹപ്രവർത്തകർക്കും കുട്ടികൾക്കും ആത്മധൈര്യം പകരാൻ കൗൺസിലിങ് അടക്കമുള്ള പദ്ധതികൾ സർക്കാർ തലത്തിൽ ആരംഭിച്ചിട്ടുണ്ട്.