കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഈ മാസം 28ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇടത്, വലത് മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും. പേരാമ്പ്ര എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഫാത്തിമ തെഹ്‍ലിയ കൗൺസിലർ സ്ഥാനം രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മുസ്ലിം ലീഗിന് വൈകാരിക ബന്ധമുള്ള പ്രദേശമാണ് മിഷ്കാൽ പള്ളിക്ക് ചുറ്റുമുള്ള കുറ്റിച്ചിറ. മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവ് സി.എച്ച്. മുഹമ്മദ് കോയയുടെ രാഷ്ട്രീയ യാത്രയിലെ നിർണായക ഇടം കൂടിയാണിത്. 1952ൽ സി.എച്ച്. മുഹമ്മദ് കോയ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് തുടക്കമിട്ട കുറ്റിച്ചിറ വീണ്ടും തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വേദിയാകുകയാണ്.
മുസ്ലിം ലീഗിന്റെ ആദ്യ വനിതാ എംഎൽഎയായ ഫാത്തിമ തെഹ്‍ലിയയുടെ പിൻഗാമിയായി ഫാർമസിസ്റ്റ് ഫർസീന അറക്കലാണ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. കോവിഡ് കാലത്തുപോലും പ്രദേശത്തെ ജനക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ആശാ വർക്കർ ടി.ടി. ജംഷീനയാണ് ഐഎൻഎല്ലിന്റെ സ്ഥാനാർഥിയായി എൽഡിഎഫിന് വേണ്ടി മത്സരിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2,273 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഫാത്തിമ തെഹ്ലിയ ഇവിടെനിന്ന് വിജയിച്ചത്. ഇത്തവണ വിജയം ആർക്കെന്നറിയാൻ 28ന് നടക്കുന്ന വോട്ടെടുപ്പ് വരെ കാത്തിരിക്കണം.