ഉറ്റവരുടെ ജീവനും കയ്യിൽ പിടിച്ച് ഓരോ രാത്രിയും ഉറക്കമില്ലാതെ തള്ളിനീക്കേണ്ടി വരുന്ന ഒരുകൂട്ടം മനുഷ്യരുണ്ട് കോഴിക്കോട് കട്ടിപ്പാറ കാക്കണഞ്ചേരി ഉന്നതിയിൽ . വാഹനങ്ങൾ എത്താൻ വഴിയോ സുരക്ഷിതമായ പാർപ്പിടമോ ഇല്ല. ഇവർക്കായി പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.
60 വയസുകാരിയായ മാളു കുട്ടിയുടെ വാക്കുകളിൽ സങ്കടക്കടൽ ഇരമ്പുന്നുണ്ട്. അടച്ചുറപ്പുള്ള വീടില്ല, ഭക്ഷണമില്ല. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും കാടിനെ ആശ്രയിക്കണം. മഴ കനത്താൽ ഏതുനിമിഷവും മണ്ണിടിയാo. മലവെള്ളപ്പാച്ചിലിൽ ജീവൻ പൊലിയാം. കാക്കണഞ്ചേരി പട്ടികവർഗ ഉന്നതിയിൽ ഇന്നും പേടിയോടെ കഴിയുന്ന എട്ട് കുടുംബങ്ങളിലായി 24 പേരുണ്ട്. ഇവിടേക്ക് എത്തണമെങ്കിൽ കല്ലും മണ്ണും നിറഞ്ഞ കുത്തനെയുള്ള നടവഴി മാത്രമാണ് ഏക ആശ്രയം.
രോഗികളെ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ ചുമന്ന് താഴെ ഇറക്കണം. ബില്ലടയ്ക്കാൻ നിവൃത്തിയില്ലാത്തതിനാൽ പല വീടുകളിലും വൈദ്യുതി കണക്ഷൻ വരെ കട്ട് ചെയ്തിരിക്കുകയാണ്. ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന വീട്ടിൽ, സ്വന്തം കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് ഉറക്കമില്ലാത്ത രാത്രികൾ തള്ളിനീക്കേണ്ടിവരുന്ന ഒരമ്മയുടെ നെഞ്ചിലെ തീ മുഴുവനുമുണ്ട് മഞ്ജുവിന്. 2007-ലാണ് ഇവരെ കാക്കണഞ്ചേരിയിലെ മലമുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ജീവന് തന്നെ ഭീഷണിയായതോടെ 2021-ൽ അംബേദ്കർ സെറ്റിൽമെന്‍റ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനരധിവസിപ്പിക്കാൻ തീരുമാനമായി. കട്ടിപ്പാറ കല്ലുള്ളതോടിൽ മൂന്നേക്കർ സ്ഥലം ഏറ്റെടുത്ത് മൂന്ന് വീടുകളുടെ നിർമാണം തുടങ്ങിയെങ്കിലും, അധികം വൈകാതെ നിലച്ചു.